ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. തെലങ്കാന സർക്കാർ അഴിമതിയുടെ പ്രതീകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദിൽ സംഘടിപ്പിച്ച ബിജെപിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സർക്കാരിന്റെ പല പ്രധാന ചുമതലകളും വഹിക്കുന്നത് ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. അതുകൊണ്ടാണ് തെലങ്കാനയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നത്. മകൻ കെടിആറിനെയും മറ്റ് കുടുംബാംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി കെസിആറിന്റെ ജോലി. തെലങ്കാന സർക്കാരിൽ മന്ത്രി പദത്തിൽ തുടരുന്ന വ്യക്തിയാണ് പീയൂഷ് ഗോയൽ പരാമർശിച്ച മുഖ്യമന്ത്രിയുടെ മകനായ കെടിആർ.
ബിജെപിയുടെ വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് തെലങ്കാനയെന്ന സംസ്ഥാനം രൂപീകൃതമായത്. ലക്ഷക്കണക്കിനാളുകൾ ഈ പോരാട്ടത്തിന്റെ ഭാഗമായി. രാജ്യത്ത് ഒന്നാം നമ്പർ സംസ്ഥാനമായി തെലങ്കാന മാറുമെന്ന പ്രതീക്ഷയിലായിരുന്നു ആ പോരാട്ടമെങ്കിലും ടിആർഎസ് സർക്കാർ എല്ലാ പ്രതീക്ഷകളും തച്ചുടച്ചുവെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
നേരത്തെ തെലങ്കാനയിലെ എയർപോർട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കെസിആർ എത്താതിരുന്ന സംഭവത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി എയർപോർട്ടിലെത്തുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പായിരുന്നു രാഷ്‌ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെത്തിയത്. കെസിആർ സ്വീകരിക്കാനും എത്തിയിരുന്നു. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരു സംസ്ഥാനത്ത് വന്നിറങ്ങിയിട്ടും സ്വീകരിക്കാൻ എത്താതിരുന്നത് കെസിആറിന്റെ ടിആർഎസ് പാർട്ടിയുടെ രാഷ്‌ട്രീയം ‘സർക്കസ്’ ആയതുകൊണ്ടാണെന്നും എന്നാൽ ബിജെപി പ്രവർത്തകന്റെ രാഷ്‌ട്രീയം ദേശത്തെ കെട്ടിപ്പടുക്കുകയാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.
Comments