ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ ബിജെപി സംഘടിപ്പിക്കുന്ന ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്‌ട്രീയത്തിന് സമാപനം കുറിക്കാൻ സമയമായെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള പ്രചാരണത്തിന് തുടക്കമിട്ടത് സർദാർ പട്ടേലാണ്. അദ്ദേഹം ഭാഗ്യനഗറിൽ നിന്നാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. കഴിഞ്ഞ ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പിൽ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ഇക്കാര്യം വലിയ ചർച്ചയായി ഉയർന്നുവന്നതിന് പിന്നാലെയാണ് മോദിയുടെ പരാമർശം.
രാജവാഴ്ചയെ ജനങ്ങൾ മടുത്തു, പ്രത്യേകിച്ച് യുവാക്കൾക്കെന്ന് മോദി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ പരിഹസിക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. രാജവാഴ്ചയും അത്തരം രാഷ്‌ട്രീയവും ജനങ്ങൾക്കിനിയും പേറാനാകില്ല. രാജവംശ പാർട്ടികൾക്ക് അധികം കാലം നിലനിൽക്കാനാകില്ലെന്നും മോദി വ്യക്തമാക്കി.
ദീർഘകാലം രാജ്യം ഭരിച്ചിരുന്ന രാഷ്‌ട്രീയ പാർട്ടികൾ പലതും അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. അവരെ നാം പരിഹസിക്കരുത്. പക്ഷേ അവർക്ക് പറ്റിയ തെറ്റുകളിൽ നിന്ന് നാം പഠിക്കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. ബിജെപിയ്‌ക്കുള്ളിലെ ജനാധിപത്യത്തെ ചോദ്യം ചെയ്ത പ്രതിപക്ഷത്തിനും മോദി മറുപടി നൽകി. വിമർശകരുടെ സംഘടനകൾക്കുള്ളിലെ ജനാധിപത്യ യോഗ്യതകളുടെ അവസ്ഥയെന്താണെന്നായിരുന്നു മോദിയുടെ ചോദ്യം.
Comments