തിരുവനന്തപുരം: രോഗബാധ ഏറ്റാൽ ഒരു കാരണവശാലും രക്ഷപ്പെടാൻ സാദ്ധ്യത ഇല്ലാത്ത മാരക വൈറസ് രോഗമാണ് പേവിഷബാധ. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളിൽ ഏറ്റവും ഭീകരമായ രോഗാവസ്ഥയാണ് ഇത്. ഭീകരമായ മരണത്തിൽ നിന്നുള്ള ഒരേയൊരു പ്രായോഗിക രക്ഷാമാർഗ്ഗമാണ് വാക്സിനേഷൻ.
എന്നാൽ വാക്സിനേഷനും നൂറ് ശതമാനം ഫലപ്രദമല്ല എന്നാണ്, കേരളത്തിൽ അടുത്തയിടെ നടന്ന മരണം സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 14 പേരാണ് ഈ വർഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത്. പാലക്കാട് സ്വദേശിനിയായ 19 വയസ്സുകാരി ശ്രീലക്ഷ്മിയാണ് പട്ടികയിൽ ഒടുവിലത്തെയാൾ. വാക്സിൻ എല്ലാ ഡോസുകളും കൃത്യമായി സ്വീകരിച്ച ശേഷമായിരുന്നു ശ്രീലക്ഷ്മിയ്‌ക്ക് രോഗബാധ ഉണ്ടായതും, തത്ഫലമായി മരണം സംഭവിച്ചതും എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നതാണ്.
വാക്സിൻ മാത്രമാണ് പേവിഷ ബാധയ്‌ക്കെതിരെ ഫലപ്രദമായ ഒരേയൊരു മാർഗ്ഗമെങ്കിലും, അതും സമ്പൂർണ്ണമായി ജീവന് രക്ഷ നൽകുന്നില്ല എന്നതാണ് വസ്തുത. നായയുടെ കടിയേറ്റ് ആറ് വർഷത്തിന് ശേഷം മരണം സംഭവിച്ച കേസുകളും വൈദ്യശാസ്ത്ര ചരിത്രത്തിൽ ആശങ്കയായി നിലകൊള്ളുന്നു.
വാക്സിൻ സ്വീകരിച്ച പെൺകുട്ടി മരണപ്പെട്ടതിന് പിന്നിൽ വാക്സിൻ സൂക്ഷിച്ചതിലെ അലംഭാവമോ, ഗുണനിലവാര പ്രശ്നമോ, വാക്സിൻ നൽകിയ ആരോഗ്യ പ്രവർത്തകരുടെ പരിചയക്കുറവോ ഒക്കെ കാരണമായേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഇവയൊന്നുമല്ലാതെ, മറ്റെന്തിങ്കിലുമാകാം മരണകാരണം എന്നും ഇവർ അഭിപ്രായപ്പെടുന്നു. ചർമ്മപാളികൾക്കിടയിൽ കുത്തിവെക്കുന്ന ഇന്റ്രാ ഡെർമൽ റാബീസ് വാക്സിൻ ആണ് ഇന്ന് കേരളത്തിൽ നൽകുന്നത്. കൃത്യമായ ഊഷ്മാവിൽ സൂക്ഷിക്കുന്ന വാക്സിൻ വയലുകൾ, പൊട്ടിച്ച് നിശ്ചിത സമയത്തിനുള്ളിൽ നൽകണം. ചർമ്മപാളികൾക്കിടയിൽ കുത്തിവെക്കുന്ന വാക്സിൻ ആയതിനാൽ, കുത്തിവെയ്‌ക്കുന്നവർക്ക് വിദഗ്ധ പരിശീലനം അനിവാര്യമാണ്.
മരണപ്പെട്ട ശ്രീലക്ഷ്മിക്ക് കടിയേറ്റത് കൈയ്യിലാണ്. വൈറസ് നാഡീവ്യൂഹത്തിൽ എത്തുന്നതിന് മുൻപ് വാക്സിൻ സ്വീകരിക്കേണ്ടതാണ്. അപൂർവ്വം ചില അവസരങ്ങളിൽ വൈറസ് അതിവേഗം നാഡീവ്യൂഹത്തിൽ പ്രവേശിക്കുന്നു. കൂടുതൽ സംവേദനക്ഷമമായ കൈകൾ, മുഖം എന്നിവിടങ്ങളിൽ ഏൽക്കുന്ന കടി കൂടുതൽ മാരകമാകുന്നതാണ്.
വൈറസ് തലച്ചോറിൽ എത്തിക്കഴിഞ്ഞാലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. ഇത് സെറിബ്രോ സ്പൈനൽ സ്രവത്തെ ബാധിക്കുന്നു. ഇതോടെ, രോഗിയിൽ നിന്നും രോഗബാധ മറ്റുള്ളവരിലേക്ക് സംക്രമിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. രോഗിയുടെ നേത്രസ്രവം, ഉമിനീർ എന്നിവയിൽ വൈറസിന്റെ സാന്നിദ്ധ്യം കൂടുതലായിരിക്കും.
കടിയേറ്റയുടൻ, സോപ്പ് ഉപയോഗിച്ച് 15 മിനിട്ട് നേരം മുറിവ് കഴുകേണ്ടത് അത്യാവശ്യമാണ്. തുടർന്ന് അയഡിൻ ലായനിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് മുറിവ് അണുവിമുക്തമാക്കണം. കടിയേറ്റ ദിവസം തന്നെ ഒന്നാം ഡോസ് വാക്സിൻ സ്വീകരിക്കണം.
രക്തമൊഴുകുന്ന മുറിവാണെങ്കിൽ, വാക്സിനൊപ്പം ആന്റി റാബീസ് ഇമ്മ്യൂണോഗ്ലോബുലിൻ കൂടി കുത്തിവെക്കണം. മുറിവിൽ നേരിട്ടാണ് ഇത് കുത്തിവെക്കുന്നത്. കടിയേറ്റ് 7 ദിവസത്തിനുള്ളിൽ ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെച്ചിരിക്കണം.
സാധാരണയായി കടിയേറ്റ് ഒന്നു മുതൽ മൂന്ന് വരെ മാസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകുന്നത്. ചില കേസുകളിൽ രോഗബാധ മാസങ്ങൾ മുതൽ ആറ് വർഷങ്ങൾ വരെയുള്ള കാലയളവുകളിൽ പ്രകടമായിട്ടുണ്ട്. അതായത്, അതിവേഗം വാക്സിൻ എടുക്കാൻ സാധിക്കാത്തവർ പോലും, ഒട്ടും സമയം പാഴാക്കാതെ കഴിയുന്നതും വേഗത്തിൽ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണം.
മൃഗങ്ങളുടെ കടിയെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ നൽകുന്നത്. ഒന്നാമത്തെ കാറ്റഗറിയിൽ പെടുന്നത് മൃഗങ്ങളുടെ സ്പർശനം, മൃഗങ്ങളുടെ നക്കൽ (മുറിവില്ലാത്ത ഭാഗങ്ങളിൽ) എന്നിവയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഉമിനീർ പറ്റിയ ഭാഗം വൃത്തിയായി കഴുകേണ്ടതാണ്. വിദഗ്ധാഭിപ്രായ പ്രകാരം ആവശ്യമെങ്കിൽ വാക്സിൻ സ്വീകരിക്കണം.
രണ്ടാമത്തെ കാറ്റഗറിയിൽ വരുന്നത് മൃഗങ്ങളുടെ നഖമോ പല്ലുകളോ കൊണ്ടുള്ള പോറലുകളാണ്. ഇവിടെ മുറിവ് വൃത്തിയാക്കി ഉടനടി വാക്സിൻ സ്വീകരിക്കണം.
മൂന്നാമത്തെ കാറ്റഗറിയാണ് രക്തമൊഴുകുന്ന മുറിവുകൾ. ഇത്തരം സാഹചര്യങ്ങളിൽ മുറിവ് വൃത്തിയാക്കി വാക്സിൻ എടുത്ത് ഇമ്മ്യൂണോഗ്ലോബുലിനും സ്വീകരിക്കണം.
മുറിവുണ്ടായി, പത്ത് ദിവസത്തേക്ക് മൃഗത്തെ നിരീക്ഷിച്ച ശേഷം മാത്രാം വാക്സിൻ സ്വീകരിക്കാം എന്ന ചിന്താഗതി അശാസ്ത്രീയമാണ്. രോഗബാധിതനായ മൃഗം 7 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ ചാകും എന്നത് വസ്തുതയാണ്. എന്നാൽ, വാക്സിൻ സ്വീകരിക്കാൻ വൈകുന്ന ഓരോ നിമിഷവും അപകടകരമാണ്.
ഒരിക്കൽ 4 ഡോസ് വാക്സിനുകൾ സ്വീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ വീണ്ടും കടിയേറ്റാൽ, വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. മൂന്ന് മാസത്തിന് ശേഷമാണെങ്കിൽ, ആദ്യ ദിനവും മൂന്നാം ദിനവും ബൂസ്റ്റർ ഡോസുകൾ എടുക്കണം.
എല്ലാ വളർത്ത് മൃഗങ്ങളും വന്യമൃഗങ്ങളും പേവിഷബാധ ഏൽപ്പിക്കാൻ സാദ്ധ്യതയുള്ളവയാണ്. അപൂർവ്വം ചില സന്ദർഭങ്ങളിൽ, മുയലുകൾ, അണ്ണാൻ, എലികൾ എന്നിവയിൽ നിന്നും രോഗബാധകൾ ഉണ്ടായിട്ടുണ്ട്. പക്ഷികൾ പേവിഷബാധ പടർത്തുന്നില്ല. എന്നാൽ, രക്തം കുടിക്കുന്ന വവ്വാലുകൾ ഇവ പടർത്താറുണ്ട്. ഇന്ത്യയിൽ ഇത്തരത്തിലുള്ള രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാക്സിൻ സ്വീകരിച്ച വളർത്തുമൃഗങ്ങളിൽ നിന്ന് മുറിവേറ്റാലും, വാക്സിൻ എടുക്കേണ്ടതാണ്. റാബീസ് വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചിട്ടില്ലെങ്കിലും, വാക്സിൻ കൊണ്ട് പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. അതുകൊണ്ട് തന്നെ, ജീവൻ വെച്ച് പന്തയത്തിന് നിൽക്കാതെ, മൃഗങ്ങളിൽ നിന്ന് മുറിവേറ്റാൽ വാക്സിൻ സ്വീകരിക്കേണ്ടതാണ്.
രോഗബാധ ഏറ്റാൽ, ആദ്യ ലക്ഷണങ്ങൾ തലവേദനയും പനിയും തൊണ്ടവേദനയുമാണ്. പിന്നീട്, വെളിച്ചത്തോടും വെള്ളത്തോടും കാറ്റിനോടും ഭയം അനുഭവപ്പെടും. തൊണ്ടയിലെ പേശികൾ വലിഞ്ഞു മുറുകി വികൃത ശബ്ദങ്ങൾ പുറപ്പെടും. അപസ്മാര സമാനമായ ലക്ഷണങ്ങൾ പ്രകടമാകും. പേശികളുടെ അനിയന്ത്രിതമായ വികാസ സങ്കോചങ്ങൾ നിമിത്തം വെള്ളം ഇറക്കാൻ സാധിക്കാതെ വരും. വായിൽ നിന്നും നുരയും പതയും ഒഴുകും. ചിലർ അക്രമ സ്വഭാവം പ്രകടമാക്കും. പിന്നീട് പതിയെ തളർച്ചയിലേക്ക് പോകുകയും ശ്വാസം കഴിക്കാൻ സാധിക്കാതെ വരികയും ഹൃദയാഘാതത്തിലൂടെ മരണം സംഭവിക്കുകയും ചെയ്യും.
പേശികൾക്കിടയിൽ എടുക്കുന്ന കുത്തിവെപ്പ് അഞ്ച് ഡോസുകളും, ചർമ്മ പാളികൾക്കിടയിൽ കുത്തിവെക്കുന്നവ നാല് ഡോസുകളുമാണ്. പേവിഷ പ്രതിരോധത്തിനുള്ള കുത്തിവെപ്പ് കണ്ടു പിടിച്ചത് ലൂയി പാസ്റ്റർ എന്ന മഹാനായ ശാസ്ത്രജ്ഞനാണ്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ് ആധുനിക പ്രതിരോധ ചികിത്സകൾക്ക് തുടക്കം കുറിച്ചത്.
Comments