തിരുവനന്തപുരം: കേരള പോലീസിനെ കുഴയ്‌ക്കുന്ന പ്രഹേളികകളായി ഹോംസ്റ്റേ തീവെപ്പ് കേസും എകെജി സെന്റർ പടക്കമേറ് കേസും. എകെജി സെന്ററിൽ ‘അജ്ഞാതർ‘ പടക്കം എറിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. പോലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നിൽ, ആൾസഞ്ചാരം പൂർണ്ണമായി നിലയ്‌ക്കുന്നതിനും മുൻപേ, നിരവധി സിസിടിവി കാമറകൾ പ്രവർത്തിക്കുന്ന മേഖലയിൽ വെച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പോലീസിന്റെ കർമ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുന്നു.
ഈ സാഹചര്യത്തിൽ, 2018ലെ സമാനമായ മറ്റൊരു കേസ് കൂടി വീണ്ടും വാർത്തകളിൽ നിറയുകയാണ്. സന്ദീപാനന്ദഗിരിയുടെ ഹോംസ്‌റ്റേയില്‍ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ക്രൈം ബ്രാഞ്ച് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നാണ് അറിവ്.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെ, അമിത് ഷാ കേരളത്തിൽ എത്തിയ ദിവസമായിരുന്നു സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ഹോംസ്‌റ്റേയില്‍ ആക്രമണം നടന്നത്. ഹോംസ്‌റ്റേയിലെ രണ്ട് കാറും ഒരു ബൈക്കും കത്തി നശിച്ചു. കാര്‍ പോര്‍ച്ചും കത്തിയിരുന്നു.
ഹോംസ്‌റ്റേയിലെ ഒരു ജീവനക്കാരി മാത്രമായിരുന്നു സാക്ഷി. ഹോംസ്‌റ്റേയിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കാത്തതും,സെക്യൂരിറ്റി ജീവനക്കാരന്‍ അവധിയായതും നിരവധി സംശയങ്ങള്‍ക്ക് കാരണമായിരുന്നു. സംഭവം നടന്ന ഉടനെ മുഖ്യമന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും മറ്റ് സിപിഎം നേതാക്കളും സ്ഥലത്തെത്തുകയും, പിന്നിൽ സംഘപരിവാർ ആണെന്ന് ആരോപിക്കുകയുമായിരുന്നു. എന്നാൽ, സംഭവത്തിന് പിന്നിലെ സംഘപരിവാർ ബന്ധം ഇന്നുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഒരു തുമ്പുമില്ലാതെ കേസ് ഇന്നും നിലനിൽക്കുന്നു. ശബരിമല പ്രക്ഷോഭം ശക്തമായ സമയത്തായിരുന്നു സംഭവം.
പ്രതികളെ പിടിക്കാനാവാതെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഹോംസ്‌റ്റേയുടെ ആറ് കിലോമീറ്റര്‍ പരിധിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും സന്ദീപാനന്ദഗിരിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും ചെയ്‌തെങ്കിലും ഫലം ഉണ്ടായില്ല. കേസ് പ്രത്യേക സംഘത്തെ ഏല്‍പിച്ചിട്ടും പ്രതികളെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
എകെജി സെന്റർ പടക്കമേറ് കേസിലും സമാനമായ നാണക്കേടിലാണ് പോലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാളെ സംഭവവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നും പോലീസിന് കണ്ടെത്താനായിരുന്നില്ല. സ്വർണ്ണക്കടത്ത് കേസ് വീണ്ടും സജീവമാകുമ്പോഴാണ് ഈ സംഭവം. ഇത്തവണ ഇ പി ജയരാജനാണ് ബോംബിന്റെ വർണ്ണനകൾ പുറത്തു വിട്ടത്.
അതേസമയം, ഈ രണ്ട് സംഭവങ്ങളും ആസൂത്രിതമാണെന്ന പരിഹാസം സോഷ്യൽ മീഡിയയിലും പൊതുമണ്ഡലത്തിലും ഉയർന്നു കഴിഞ്ഞു. ഏതായാലും സുകുമാരക്കുറുപ്പിന് ശേഷം കേരള പോലീസിന് തീരാതലവേദന ആയി മാറിയിരിക്കുകയാണ് ഈ രണ്ട് കേസുകളിലെയും ‘പ്രതികൾ‘.
Comments