മുംബൈ : ഉദയ്പൂർ മോഡലിൽ അമരാവതിയിൽ ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ ചിത്രങ്ങൾ ഉൾപ്പെടെ പുറത്ത്. കൊലപാതകം നടത്താൻ പദ്ധതിയിട്ട ഉമേഷ് കോൽഹെയുടെ ഉറ്റ സുഹൃത്തായ യൂസഫ് ഫാന്റെ ഉൾപ്പെടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഘത്തിലെ പലരും ഒരു സന്നദ്ധ സംഘടനയുടെ മേൽവിലാസത്തിലാണ് പ്രവർത്തിച്ചിരുന്നത് എന്നാണ് വിവരം.
കൊലപാതകത്തിന് പിന്നിലെ സൂത്രധാരനായ ഷെയ്ഖ് ഇർഫാൻ നടത്തുന്ന ഒരു എൻജിഒയിലാണ് സംഘത്തിലെ പലരും പ്രവർത്തിച്ചിരുന്നത്. ഭിന്നശേഷിക്കാർക്കായുള്ള സന്നദ്ധ സംഘടന എന്ന പേരിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായ ഉമേഷിന്റെ സുഹൃത്ത് ഡോ. യൂസഫ് ഖാനാണ് കൊലപാതകത്തിനായി എല്ലാവരെയും പ്രേരിപ്പിച്ചത്.നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റ് ഉമേഷ് പങ്കുവെച്ച ബ്ലാക് ഫ്രീഡം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു യൂസഫ് ഖാൻ. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഉമേഷ് കോൽഹെക്കെതിരെ ഡോ. യൂസഫ് ഖാൻ വിദ്വേഷ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കൊലയുടെ മുഖ്യസൂത്രധാരനായ ഷെയ്ഖ് ഇർഫാൻ രംഗത്തെത്തിയത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സോനു റാസ ഷെയ്ഖ് ഇബ്രാഹിം എന്ന മൗലാന മുദാസിർ അഹമ്മദിനാണ് ഉമേഷിനെ നിരീക്ഷിക്കാൻ ഇയാൾ ചുമതല നൽകിയത്. ഇതിനുശേഷം ഷെയ്ഖ് ഇർഫാൻ ഈ പദ്ധതിയിൽ സാധാരണ തൊഴിലാളികളെയും ഉൾപ്പെടുത്തി. ഷാരൂഖ് പത്താൻ (25), അബ്ദുൾ തൗഫീഖ് (24), ഷൊയ്ബ് ഖാൻ എന്ന ഭൂര്യ (22), അതിബ് റാഷിദ് (22 ) എന്നിവരും കൊലപാതകം നടത്തിയവരിൽ ഉൾപ്പെടുന്നു. ഈ നാല് കുറ്റവാളികൾക്കും ക്രിമിനൽ പശ്ചാത്തലമില്ല.
ജൂൺ 21ന് രാത്രിയാണ് ഉമേഷ് കോൽഹെയെ കഴുത്തറുത്ത് കൊന്നത്. ഇത് മോഷമണ ശ്രമത്തിനിടെ നടന്നതാണെന്ന് വരുത്തിത്തീർക്കാൻ പോലീസ് ഉൾപ്പെടെ ശ്രമിച്ചെങ്കിലും പിന്നീട് യാഥാർത്ഥ്യം പുറത്തുവരികയായിരുന്നു.
Comments