എറണാകുളം: പീഡിപ്പിച്ചെന്ന കേസിൽ പി.സി ജോർജിന് ജാമ്യം നൽകിയ കീഴ്ക്കോടതി ഉത്തരവിനെതിരെ പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക. സമാന ആവശ്യം ഉന്നയിച്ച് സർക്കാരും അപ്പീൽ നൽകിയേക്കും. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പീഡന ശ്രമത്തിനുള്ള 375ാം വകുപ്പും ഉൾപ്പെടുത്തണമെന്നും പരാതിക്കാരി ഹൈക്കോടതിയിൽ ആവശ്യപ്പെടും.
സോളാർ തട്ടിപ്പ് കേസ് പ്രതിയുടെ പീഡന പരാതിയിലായിരുന്നു പോലീസ് പി.സി.ജോർജിനെതിരെ കേസെടുത്തത്. ശനിയാഴ്ചയായിരുന്നു യുവതി പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. കേസിൽ അറസ്റ്റിലായ പി.സി ജോർജിന് കോടതി അന്ന് തന്നെ ജാമ്യവും നൽകിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ സമീപിച്ചത്.
തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപ്പര്യത്തോടെ കടന്നുപിടിച്ചുവെന്നും, ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി രഹസ്യമൊഴിയും നൽകിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
Comments