തിരുവനന്തപുരം : വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വി.ജോയി എംഎൽഎയുടെ സബ്മിഷൻ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ 24 ാം തീയ്യതി വയനാട് എംപിയുടെ കൽപ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഏതാനും പ്രവർത്തകർ എം.പി.യുടെ ഓഫീസിലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഈ സംഭവത്തിന് കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ 24 ാം തീയ്യതി വൈകുന്നേരം 3.54 ഓടെ എംപിയുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന പ്രവർത്തകരെയെല്ലാം ഓഫീസിൽ നിന്നും പുറത്താക്കിയിരുന്നു. അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാർട്ട്‌മെൻറ് ഫോട്ടോഗ്രാഫർ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇതേ സമയത്ത് വീഡിയോ റെക്കോർഡ് ചെയ്ത് ടിവി ചാനലുകൾ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്താക്കിയ ശേഷം കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. തുടർന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോൾ എംപിയുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ വീണ് ചില്ലുകൾ തകർന്ന നിലയിൽ കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാർട്ട്‌മെൻറ് ഫോട്ടോഗ്രാഫർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നിൽ കോൺഗ്രസാണെന്നാണ് പ്രാഥമിക നിഗമനം. രാഷ്‌ട്രപിതാവിന്റെ ചിത്രം സ്വയം താഴെയിട്ട് അത് എസ്എഫ്‌ഐ പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങളാണ് നടന്നത് എന്നാണ് പ്രാഥിക നിഗമനം.
Comments