മുംബൈ: അമരാവതി സ്വദേശിയായ കെമിസ്റ്റിനെ കൊലപ്പെടുത്തിയ പ്രതികൾ സഞ്ചരിച്ച ഇരുചക്രവാഹനം കണ്ടെത്തി. ദിവസങ്ങളോളം നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്. കെമിസ്റ്റ് ഉമേഷിനെ കൊലപ്പെടുത്താൻ ഇസ്ലാമിക തീവ്രവാദികൾ മൂന്ന് ഇരുചക്രവാഹനങ്ങളിലാണ് എത്തിയത്.
അമരാവതിയിലെ ലാൽ ഖാദി മേഖലയിൽ നിന്നായിരുന്നു വാഹനം കണ്ടെത്തിയത്. മേഖലയിലെ വനപ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ ആയിരുന്നു. കാടിനുള്ളിൽ വിറക് ശേഖരിക്കാൻ പോയവരാണ് വാഹനത്തിന്റെ കാര്യം പോലീസിനെ അറിയിച്ചതെന്നാണ് വിവരം. പോലീസ് എത്തി ഈ വാഹനം കസ്റ്റഡിയിൽ എടുത്തു.
രാത്രി ബൈക്കിൽ പോകുകയായിരുന്ന ഉമേഷിനെ ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം ഇടിച്ച് വീഴ്‌ത്തിയാണ് പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. മൂന്ന് വാഹനങ്ങളിലാണ് അക്രമികൾ എത്തിയത് എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ബാക്കിയുള്ള വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.
അതേസമയം ഏഴ് പേരുടെയും മൊബൈൽ ഫോണുകൾ എൻഐഎ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചു. സംഭവ ശേഷം പ്രതികൾ ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചിരുന്നു. ഇത് വീണ്ടെടുക്കാനാണ് എൻഐഎയുടെ ശ്രമം.
Comments