തടാകത്തിലെ ഒരു കൊച്ചു ദ്വിപീൽ ഒരു വീട്. ചുറ്റുമുള്ള വെള്ളം പൊങ്ങുന്നതനുസരിച്ച് വീടും ഉയരും. മഴക്കാലത്ത് എത്ര വലിയ വെള്ളപ്പൊക്കം വന്നാലും വീടിനകത്ത് വെള്ളം കയറില്ല. അത് മാത്രമല്ല, വെള്ളത്തിൽ പതിയെ ഒഴുകിനടക്കുന്നതിനാൽ വീടിന് ചുറ്റുമുള്ള ദൃശ്യങ്ങളും എപ്പോഴും മാറിക്കൊണ്ടിരിക്കും. കേൾക്കുമ്പോൾ ഏതോ ഒരു നാടോടിക്കഥയിലെ രംഗം പോലെ തോന്നുന്നുണ്ടെങ്കിലും ഇത് സംഭവം അതൊന്നുമല്ല, ഒരു തടാകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ മണിപ്പൂരിലെ ലോക്താക് തടാകത്തിലാണ് ഈ അവിസ്മരണീയമായ സംഭവം നടക്കുന്നത്. ഒഴുകിനടക്കുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക തടാകവും ലോക്താക് തന്നെയാണ്. താങ്ക, ഇത്തിങ്ക്, സെൻഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. ഈ ദ്വീപുകളിൽ ഒരു ലക്ഷത്തിലേറെ ജനങ്ങൾ താമസിക്കുന്നുണ്ട്.
ഫുംണ്ടിസുകൾ എന്ന പേരിലാണ് ഒഴുകുന്ന ദ്വീപുകൾ അറിയപ്പെടുന്നത്. ചെറിയ ദ്വീപുകളിൽ ഒരു കൊച്ചുവീടിനുള്ള സ്ഥലം മാത്രമേ ഉണ്ടാവുകയുള്ളൂ. മണ്ണ്, ജൈവ അവശിഷ്ടങ്ങൾ, ജീർണിച്ച ചെടികൾ എന്നിവയിൽ നിന്നാണ് ഫുംഡിസ് രൂപപ്പെടുന്നത് .ഒഴുകിനടക്കുന്ന ഈ ദ്വീപുകൾക്ക് സെന്റീമീറ്റർ മുതൽ രണ്ട് മീറ്റർ വരെ ഖനം ഉണ്ടാകൂ. ഇതിന്റെ 20% മാത്രമേ വെള്ളത്തിന് മുകളിൽ കാണപ്പെടു, ബാക്കിയുള്ളവ വെള്ളത്തിനടിയിലായിരിക്കും.
പ്രകൃതിക്കു ദോഷമുണ്ടാക്കാത്ത, പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ട് കിടപ്പാടമുണ്ടാക്കിയാണ് ഫുംഡിസുകളിൽ മനുഷ്യർ വസിക്കുന്നത്. മത്സ്യബന്ധനമാണ് ഇവിടുത്തുകാരുടെ പ്രധാന തൊഴിൽ. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി മരം ഉപയോഗിച്ചാണ് ഇവർ വീട് പണിയുന്നത്. വീടിന് മുന്നിൽ ചെറിയ ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ടാകും. മഴക്കാലമായാൽ ഇവ വെള്ളം ഉയരുന്നത് അനുസരിച്ച് ഉയരും, ഒപ്പം വീടുകളും ഉയർന്നുകിടക്കും, അതുകൊണ്ട് തന്നെ വെള്ളപ്പൊക്കം ഈ തടാകത്തിൽ താമസിക്കുന്ന ജനങ്ങളെ ബാധിക്കാറേയില്ല.
അപൂർവ ഇന്ത്യൻ പെരുമ്പാമ്പ് ഉൾപ്പെടെ 200 ഓളം ജലസസ്യങ്ങളും 400 ഓളം മൃഗങ്ങളും ഇവിടെ വളരുന്നുണ്ട്. ലോകത്തിലെ ഏക ഒഴുകിനടക്കുന്ന ദേശീയ ഉദ്യാനമായ കെയ്ബുൾ ലംജാവോ ഈ ദ്വീപുകളിലാണ് സ്ഥിതി ചെയ്യുന്നത്. വംശനാശഭീഷണി നേരിടുന്ന സങ്കായ് അഥവാ ‘ഡാൻസിംഗ് ഡിയറുകളുടെ’ ആവാസകേന്ദ്രമാണ് 15 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈ പാർക്ക്.
രാജ്യത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിവുള്ള പ്രകൃതിഭംഗി ലോക്താക്കിനുണ്ട്. ജൈവ വൈവിധ്യം കൊണ്ടും ജീവിത രീതി കൊണ്ടും വേറിട്ട് നിൽക്കുന്ന ഇവിടുത്തെ നാട്ടുകാരെ കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികൾ എത്താറുണ്ട്.
Comments