തിരുവനന്തപുരം: രാഷ്‌ട്രീയ പ്രതിയോഗികളെ വരുതിയിൽ നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.
രാഷ്‌ട്രീയ ലക്ഷ്യം വെച്ചുള്ള പോലീസ് വേട്ടയ്‌ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രിക്ക് എതിരായി മൊഴി നൽകിയതിന് ഗൂഢാലോചന കേസ് എടുക്കുന്നതും മുഖ്യമന്ത്രിക്ക് എതിരായി നിലപാട് എടുത്തതിന് പൊതുപ്രവർത്തകർക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുക്കുന്നതും കണ്ടു. എ.കെ.ജി സെന്റർ ആക്രമിച്ചവരെ കണ്ടെത്താൻ കഴിയാതെ പകരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടവരെ പിടികൂടുന്നത് എന്ത് ന്യായം ആണെന്നും വി.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് ചോദിച്ചു.
സൈബർ സ്പേസിൽ അഭിപ്രായ സ്വാതന്ത്ര്യം പിടിച്ചുകെട്ടാൻ നിയമ ഭേദഗതി ആലോചിച്ച സർക്കാർ സ്ത്രീ സമരങ്ങളെ പോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിന് എതിരെ നിരന്തരം സംസാരിക്കുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസ്ഥാനത്ത് നടക്കുന്നത് കൂടി കാണണമെന്നും മന്ത്രി പറഞ്ഞു.
എസ്. ഡി. പി. ഐ പ്രവർത്തകർ എ.കെ.ജി സെന്റർ സന്ദർശനത്തിന് എത്തിയത് എന്തിന് എന്നതിന് നേതാക്കൾ തന്നെ മറുപടി പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.
Comments