അമരാവതി: സാമൂഹിക മാദ്ധ്യമത്തിലെ പ്രതികരണത്തിന്റെ പേരിൽ കെമിസ്റ്റ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ പ്രതികൾക്ക് പാരിതോഷികമായി ബൈക്കും പതിനായിരം രൂപയും നൽകിയതായി കേസിലെ മുഖ്യസൂത്രധാരൻ ഇർഫാൻ ഷെയ്ഖ്. നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പ്രതികരിച്ചതിനാണ് ഉമേഷിനെ കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘത്തിന് വ്യക്തമായി.
ജൂൺ 21നായിരുന്നു ഉമേഷ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. സംഭവം ഉദ്ധവ് താക്കറെയുടെ സർക്കാർ മൂടിവെക്കാൻ പദ്ധതി ഇട്ടതായും, അതിനനുസരിച്ച് സംഭവത്തിലെ വർഗീയ ഗൂഢാലോചന പോലീസ് രഹസ്യമാക്കി വെച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാൽ, കൊലപാതകം ദേശീയ വിഷയമാണ് എന്നായിരുന്നു പുതിയ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പ്രതികരണം.
വീട്ടിലേക്കുള്ള യാത്രയ്‌ക്കിടെ, 54 വയസ്സുകാരനായ കെമിസ്റ്റ് ഉമേഷിനെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ കത്തികൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉദയ്പൂരിൽ, തുന്നൽക്കാരനായ കനയ്യ ലാലിന്റെ തലയറുത്തതിന് ഒരാഴ്ച മുൻപായിരുന്നു ഈ കൊലപാതകം.
സംഭവത്തിൽ മുഖ്യസൂത്രധാരൻ ഇർഫാൻ ഷെയ്ഖ് റഹീം ഉൾപ്പെടെ ഏഴ് പ്രതികൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. മുദാസിർ അഹമ്മദ്, ഷാരൂഖ് പഠാൻ, അബ്ദുൾ തൗഫീഖ്, ഷോയിബ് ഖാൻ, അതീബ് റഷീദ്, യൂസഫ്ഖാൻ ബഹദൂർ ഖാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. ഒരാൾ കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്ക് പണവും വാഹനവും നൽകിയത് ഇർഫാൻ ഷെയ്ഖ് ആണ്. മൂന്ന് പേർക്ക് കൂടി സമാനമായ വധഭീഷണി ലഭിച്ചിട്ടുണ്ട്.
Comments