മലപ്പുറം: കവളപ്പാറ ദുരന്തത്തിൽ സർവ്വതും നഷ്ടമായ കൃഷ്ണനെ ജപ്തി ഭീഷണിയിൽ നിന്ന് നടനും മുൻ എംപിയുമായ സുരേഷ്ഗോപി രക്ഷപ്പെടുത്തിയ വാർത്ത കേരളത്തിലെ ജനങ്ങൾ ഹൃദയം കൊണ്ട് സ്വീകരിച്ചതാണ്. ഇപ്പോൾ ജില്ലയിൽ ചർച്ചയാവുന്നത് സ്ഥലത്തെ എംപിയെ പറ്റിയും എംഎൽഎയെ പറ്റിയുമാണ്. ഇരുവരും കൃഷ്ണനെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കവളപ്പാറ മണ്ണിടിച്ചലിൽ സമ്പാദിച്ചതെല്ലാം നഷ്ടമായതോടെയാണ് കൃഷ്ണൻ പ്രതിസന്ധിയിലായത്. ബാങ്കിൽ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ വീടും സ്ഥലവും ജപ്തി ഭീഷണിയിലായി. കൃഷ്ണന്റെ നിസ്സാഹായാവസ്ഥ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ സുരേഷ്ഗോപി കൈത്താങ്ങായി എത്തുകയായിരുന്നു. ദുരന്തത്തിന്റെ ഇരയായ കൃഷ്ണന് അദ്ദേഹം പുതുജീവൻ നൽകി. എന്നാൽ തന്റെ നിസ്സാഹയതയും ദുരിതവും ചൂണ്ടിക്കാട്ടി കൃഷ്ണൻ പോകാത്ത സ്ഥലങ്ങളില്ലെന്ന് പറയുകയാണ് നാട്ടുകാർ.
ദേവശ്ശേരി കൃഷ്ണൻ അറുപതുകളിൽ ചാലിയാർ കടന്ന് കുടിയേറിയതാണ് പോത്ത്കല്ല് പാതാറിൽ. പ്രളയം തകർത്ത ഈ കുടിയേറ്റ കർഷകന്റെ തലക്ക് മീതെ ജപ്തി നോട്ടീസ് വന്നിരുന്നു. എന്നാൽ അത് വീട്ടാൻ നിവൃത്തിയില്ലാതെ സകല സർക്കാർ ഓഫിസുകളിൽ സഹായം ചോദിച്ച് കയറിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. കൃഷ്ണന്റെ ദുരിതം സ്ഥലം എംപിയായ അബ്ദുൾ വഹാബും, സ്ഥലം എംഎൽഎ ആയ പി.വി അൻവറും അറിഞ്ഞില്ല എന്നും അവർ അദ്ദേഹത്തെ സഹായിച്ചില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇതൊന്നുമല്ലാത്ത സുരേഷ്ഗോപിയാണ് കൃഷ്ണന് തുണയായത്. വായ്പയും പലിശയും ഉൾപ്പെടെ മൂന്നര ലക്ഷം രൂപ അദ്ദേഹം അടച്ചതോടെ കൃഷ്ണനും നാട്ടുകാരും സുരേഷ്ഗോപിയോട് നന്ദിയുള്ളവരാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
Comments