ന്യൂഡൽഹി: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഹിന്ദു യുവാവ് കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി റിയാസ് അത്താരി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത് ആറ് അറവുകത്തികളെന്ന് റിപ്പോർട്ട്. കൃത്യത്തിന് ഉപയോഗിച്ച രണ്ട് കത്തികൾ കൂടാതെ ഇയാൾ നിർമ്മിച്ച് സൂക്ഷിച്ചു വെച്ചിരുന്ന മറ്റ് നാല് കത്തികൾ പ്രതിയുടെ സുഹൃത്തായ കശാപ്പുകാരൻ മൊഹ്സിൻ മുർഗേവാലയുടെ പക്കൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. പ്രതികളായ റിയാസ് അത്താരിക്കും ഗൗസ് മുഹമ്മദിനും കൂടുതൽ വർഗീയ ആക്രമണങ്ങളിൽ പങ്കുണ്ടാകാമെന്ന നിഗമനത്തെ തുടർന്ന്, എൻ ഐ എ അന്വേഷണം ശക്തമാക്കി.
നൂപുർ ശർമ്മയുടെ പ്രസ്താവനയെ അനുകൂലിച്ചു എന്നാരോപിച്ച് തുന്നൽക്കാരനായ കനയ്യ ലാലിനെ കൊലപ്പെടുത്താൻ പ്രതികൾ ഗൂഢാലോചന നടത്തിയതായി എൻ ഐ എ കണ്ടെത്തി. ഗൂഢാലോചനയിൽ പങ്കാളിയായ കശാപ്പുകാരൻ മൊഹ്സിൻ മുർഗേവാലയെ, കത്തികൾ സഹിതം കസ്റ്റഡിയിൽ എടുത്തു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദവാത്തെ ഇസ്ലാമി എന്ന സംഘടനയുടെ അനുയായികളാണ് പ്രതികൾ. ജൂൺ 28നായിരുന്നു നിഷ്ഠൂരമായ കൃത്യം പ്രതികൾ നിർവ്വഹിച്ചത്. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലായിരുന്നു കൊലപാതകം.
കൊലപാതകത്തിന് മുൻപ് ഗൗസ് മുഹമ്മദും കൂട്ടാളികളും പാകിസ്താനിലെ കറാച്ചിയിൽ ദവാത്തെ ഇസ്ലാമി ആസ്ഥാനം സന്ദർശിച്ച് ഇല്ല്യാസ് ഖദ്രി എന്ന ഭീകര നേതാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൗസ് ഉംറ നിർവ്വഹിക്കാൻ സൗദി അറേബ്യയിലും പോയിരുന്നു.
പ്രതികളുടെ വാട്സാപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നിലെ അന്താരാഷ്‌ട്ര ഗൂഢാലോചന സാധൂകരിക്കുന്ന തെളിവുകൾ എൻ ഐ എ ശേഖരിച്ചു വരികയാണ്.
Comments