ടൊറന്റോ : മഹാകാളിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള സിനിമാ പോസ്റ്റർ പ്രദർശിപ്പിച്ചതിന് രാജ്യത്തോട് ക്ഷമ ചോദിച്ച് കാനഡയിലെ മ്യൂസിയം. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റർ നീക്കം ചെയ്യണമെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മ്യൂസിയം ക്ഷമാപണവുമായി രംഗത്തെത്തിയത്.
ടൊറന്റോയിലെ അഗാ ഖാൻ മ്യൂസിയത്തിലെ അണ്ടർ ദ ടെന്റ് പദ്ധതിയുടെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചത്. ഹിന്ദു ദൈവമായ മഹാകാളിയെ അപമാനിക്കുന്ന തരത്തിൽ പുറത്തിറക്കിയ സിനിമാ പോസ്റ്റർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ മ്യൂസിയത്തെ സമീപിച്ചത്. നിരവധി ഹിന്ദു സംഘടനകളും രംഗത്തെത്തിയിരുന്നു.
‘അണ്ടർ ദ ടെന്റ്’ എന്ന ചിത്രത്തിലെ 18 ഹ്രസ്വ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയും ഹിന്ദുക്കളുടെയും മറ്റ് വിശ്വാസികളുടെയും മതവികാരത്തെ വ്രണപ്പെടുത്തിയതിൽ ഖേദിക്കുന്നു,” എന്ന് മ്യൂസിയം പ്രസ്താവനയിൽ പറഞ്ഞു.
ഹിന്ദു ദൈവത്തെ മോശമായി ചിത്രീകരിക്കുന്ന ലീനാ മണിമേഖല സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി പോസ്റ്ററിൽ കാളി ദേവി പുകവലിക്കുന്ന രീതിയിലുള്ള രംഗങ്ങളാണ് ഉള്ളത്. എൽജിബിടി കമ്മ്യൂണിറ്റിയുടെ പതാകയും പശ്ചാത്തലത്തിൽ കാണിച്ചാണ് അപകീർത്തിപ്പെടുത്തുന്ന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മതവികാരത്തെ വ്രണപ്പെടുത്തിയതിന് ഇവർക്കെതിരെ യുപിയിലും ഡൽഹിയിലും പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളിലും ലീന മണിമേഖലയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments