തിരുവനന്തപുരം: ഫീഷറീസ് മന്ത്രി സജി ചെറിയാന്റെ വിവാദപ്രസംഗത്തിന് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷപാർട്ടികൾ. നിയമസഭയിലടക്കം പ്രതിഷേധം കനത്തതോടെ വിവാദത്തെ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെ തലപുകയ്ക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.
സജി ചെറിയാന്റെ വിവാദപ്രസംഗത്തിൽ തീരുമാനമെടുക്കാൻ എകെജി സെന്ററിൽ നേതാക്കൾ സെക്രട്ടറിയേറ്റ് യോഗം ചേരുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമടക്കമുള്ള മുതിർന്ന നേതാക്കൾ എകെജി സെന്ററിലെത്തിച്ചേർന്നിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കാത്തിരിക്കുകയാണ് സിപിഎം ദേശീയ നേതൃത്വം.
രാജ്യത്ത് എഴുതിവെച്ചിരിക്കുന്നത് ജനങ്ങളെ കൊള്ളയടിക്കാനും ചൂഷണം ചെയ്യാനും പറ്റിയ ഭരണഘടനയാണെന്നായിരുന്നു സജി ചെറിയാന്റെ പരാമർശം. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന സി പി എം പരിപാടിയിലാണ് ഈ വിവാദ പരാമർശം.
ഭരണഘടനയിൽ മതേതരത്വം ജനാധിപത്യം പോലെ കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നത്. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികൾക്ക് ഭരണഘടന സംരക്ഷണം നൽകുന്നില്ല. ബ്രിട്ടീഷുകാർ പറഞ്ഞുകൊടുത്തത് അതേപടി എഴുതിവെക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments