കണ്ണൂർ: കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് കാണാതായ അഞ്ചാം ക്ലാസുകാരിയെ പതിനാറുകാരനായ ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നഗരത്തിലെ തീയേറ്ററിൽ നിന്ന് കണ്ടെത്തി. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പനി ആയതിനാൽ ക്ലാസിൽ വരില്ലെന്ന് തിങ്കളാഴ്ച വൈകിട്ട് അമ്മയുടെ ഫോണിൽ നിന്ന് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ ഈ സന്ദേശം അയച്ച കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ല. ടീച്ചറുടെ മറുപടി ലഭിച്ചയുടനെ പെൺകുട്ടി ഫോണിൽ നിന്ന് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
ഇന്നലെയും പതിവുപോലെ സ്കൂളിലേക്കെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങി. സ്കൂൾ വാനിൽ കയറി സ്കൂളിൽ എത്തിയ കുട്ടി പുറത്തു കാത്തുനിന്ന പതിനാറുകാരനൊപ്പം തീയേറ്ററിലേക്ക് പോവുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് പെൺകുട്ടി പതിനാറുകാരനെ പരിചയപ്പെട്ടത്. ഇരുവരുടേയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. തിരുവനന്തപുരത്ത് നിന്നാണ് പതിനാറുകാരൻ കണ്ണൂരിലേക്ക് എത്തിയത്.
വീട്ടുകാർ പലപ്പോഴായി നൽകിയ പൈസ സൂക്ഷിച്ചു വച്ചാണ് ആൺകുട്ടി കെഎസ്ആർടിസി ബസിൽ കയറി കണ്ണൂരിലേക്ക് എത്തിയത്. സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോവുകയാണെന്നാണ് ഇയാൾ വീട്ടിൽ പറഞ്ഞത്. കാണാനെത്തുന്ന കാര്യവും, തുടർന്ന് ചെയ്യേണ്ട കാര്യങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ സന്ദേശങ്ങളയച്ച് തീരുമാനിക്കുകയും ചെയ്തു. സ്കൂളിൽ നിന്ന് ആരും കാണാതെ പുറത്തിറങ്ങിയാണ് കുട്ടി പതിനാറുകാരനൊപ്പം പോകുന്നത്.
എന്നാൽ പെൺകുട്ടി ബസിൽ സ്കൂളിൽ വന്നിറങ്ങുന്നത് സഹപാഠി കണ്ടിരുന്നു. ഈ കുട്ടിയാണ് അധ്യാപകരെ വിവരം അറിയിച്ചത്. സ്കൂൾ വാൻ ഡ്രൈവറും കുട്ടി ബസിൽ കയറിയ കാര്യം സ്ഥിരീകരിച്ചു. തുടർന്നാണ് അധ്യാപകർ ഈ വിവരം പെൺകുട്ടിയുടെ വീട്ടിലും പോലീസിലും അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പയ്യാമ്പലത്തെ തീയേറ്ററിൽ നിന്നാണ് രണ്ടു പേരെയും കണ്ടെത്തിയത്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ആൺകുട്ടിയെ ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ടു പോയി.
Comments