മുംബൈ: മഹാവികാസ് അഗാഡിയെ തകർത്ത വിമത ശിവസേനാ എംഎൽഎമാർ തിരികെ എത്തുമെന്ന് ശിവസേനാ നേതാവും മുൻമന്ത്രിയുമായിരുന്ന സഞ്ജയ് റാവത്ത്. ബിജെപി യുമൊത്ത് സഖ്യസർക്കാറുണ്ടാക്കിയ ഷിൻഡെ പക്ഷ വിമതരെല്ലാം തെറ്റുമനസ്സിലാക്കി തിരികെ എത്തുമെന്ന പ്രത്യാശയാണ് സഞ്ജയ് റാവത്ത് പ്രകടിപ്പിക്കുന്നത്. ‘പുലർച്ചെ വീടുവിട്ടയാൾ വൈകിട്ട് മടങ്ങിവന്നാൽ ആ തെറ്റ് പൊറുക്കും’ എന്ന നാടൻ പ്രയോഗമാണ് വിമതർ സർക്കാർ വിട്ടുപോയതിനെ റാവത്ത് വിശേഷിപ്പിച്ചത്.
‘ഞങ്ങൾ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. എല്ലാ വിമത എംഎൽഎമാരും ഔദ്യോഗിക ശിവസേന പക്ഷത്തിലേയ്‌ക്ക് മടങ്ങും. വിമതരുമായി ഇപ്പോഴും സൗഹൃദമുണ്ട്. അവരുമായി സംസാരിക്കുന്നുമുണ്ട്. എല്ലാവരും ഞങ്ങളുടെ സ്വന്തം അണികളും അനുയായികളുമാണ്. എല്ലാവരും മനസ്സിലാക്കേണ്ടത് ശിവസേന ബാൽതാക്കറയുടെ പാർട്ടിയാണ്. അത് മറ്റാരുടേതുമാകില്ല. ആർക്കും അതിനെ പണംകൊണ്ട് കൈക്കലാക്കാനുമാകില്ല. എന്നാൽ പണം മാത്രമല്ല മറ്റെന്തോ കൂടി നൽകിയാണ് വിമതരെ ബിജെപി അടർത്തിയതെന്ന മമതാ ബാനർജിയുടെ വാക്കുകളുടെ അർത്ഥം അടുത്ത ദിവസം പുറത്തുവരും.’ സഞ്ജയ് റാവത്ത് പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടി ശിവസേന വിമതപക്ഷം കരുത്തു നേടുമെന്ന ഏകനാഥ് ഷിൻഡേയുടെ ആത്മവിശ്വാസം അസ്ഥാനത്താണെന്നും റൗട്ട് പരിഹസിച്ചു.
Comments