ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് പാറക്കൂട്ടങ്ങൾ റോഡിലേക്ക് വീഴുന്ന സാഹചര്യത്തിൽ ബദരീനാഥ് ഹൈവേ അടച്ചു. പൗരിയിലെ സിറോബ്ഗഡ് മേഖലയിലാണ് മണ്ണിടിഞ്ഞതിന്റെ അവശിഷ്ടങ്ങൾ കൂടുതലായും വീഴുന്നത്. സഞ്ചാരികളുടെ സുരക്ഷ മുൻനിർത്തിയാണ് പാത അടച്ചത്. പലാ കൂരാളിയിൽ ടിൽവാര-മയാലി-ഗൻസാലി റോഡും അടച്ചിരിക്കുകയാണ്.
കേദാർനാഥ് ഹൈവേയ്‌ക്ക് അടുത്തുള്ള മലമുകളിൽ നിന്നാണ് പാറക്കല്ലുകളും അവശിഷ്ടങ്ങളും താഴെയ്‌ക്ക് പതിക്കുന്നത്. ഗതാഗതം പുനസ്ഥാപിക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്. പൗരിയിലേക്കും തെഹരിയിലേക്കും വാഹനങ്ങൾ കടത്തിവിടാതിരിക്കാനായി പോലീസ് സംഘത്തെ നിയമിച്ചിട്ടുണ്ട്.
സിറോബ്ഗഡ് മേഖലയിൽ സമാനമായ സാഹചര്യം നേരത്തെയും ഉണ്ടായിട്ടുണ്ട്. ജില്ലയിലെ ദ്രുതകർമ സേന ഇടപ്പെട്ടാണ് ഗതാഗതം പുനസ്ഥാപിച്ചത്. 300 ലധികം തീർത്ഥാടകരാണ് തീർത്ഥയാത്ര പൂർത്തികരിക്കാനാകാതെ തിരികെയെത്തിയത്.
കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ജൂലൈ 7 മുതൽ ജൂലൈ 19 വരെ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Comments