ന്യൂഡൽഹി: നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യാൻ എത്രയും വേഗം അധികൃതർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ജെ കെ മഹേശ്വരി എന്നിവർ ഉൾപ്പെടുന്ന അവധിക്കാല ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹർജി അടിയന്തിരമായി പരിഗണിക്കാനാവില്ലെന്നും, രജിസ്ട്രാറെ സമീപിക്കാനും അവധിക്കാല ബെഞ്ച് ഹർജിക്കാരനായ അഭിഭാഷകൻ അബു സോഹലിനോട് ആവശ്യപ്പെട്ടു.
പരാതി നൽകിയിട്ടും പോലീസ് നൂപുർ ശർമ്മയ്‌ക്കെതിരെ നടപടി എടുത്തില്ല. അവരുടെ പരാമർശം മുസ്ലീം മതവികാരം വ്രണപ്പെടുത്തി. അതിനാൽ, അവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം അടിയന്തിരമായി പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.
അതേസമയം, നൂപുർ ശർമ്മയ്‌ക്കെതിരായ സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രമുഖ വ്യക്തിത്വങ്ങൾ ചീഫ് ജസ്റ്റിസിന് കത്തയച്ചു. പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ 117 പേർ ഒപ്പിട്ട കത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്‌ക്ക് അയച്ചത്.
ഉദയ്പൂർ കൊലപാതകം ഉൾപ്പെടെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണം നൂപുർ ശർമ്മയുടെ പരാമർശമാണ് എന്നായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പർദിവാല എന്നിവർ അഭിപ്രായപ്പെട്ടത്. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്നും, അവർ അറസ്റ്റ് ചെയ്യപ്പെടാത്തത് അത്ഭുതകരമാണ് എന്നും കോടതി നിരീക്ഷിച്ചിരുന്നു.
കോടതിയുടെ പരാമർശം ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിന് സമാനതകളില്ലാത്ത കളങ്കം ചാർത്തി. പരാമർശം ജനാധിപത്യ മൂല്യങ്ങളെയും രാജ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണ്. പരാമർശം എത്രയും വേഗം പിൻവലിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
Comments