ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ ഭഗവന്ത് മൻ വീണ്ടും വിവാഹിതനാകുന്നു. വ്യാഴാഴ്ചയാണ് വിവാഹം. ഒരു മുഖ്യമന്ത്രിയുടെ വിവാഹത്തിന് ആദ്യമായായിരിക്കും ഒരു സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി വിവാഹത്തിന് ഒരുങ്ങുമ്പോൾ വധുവിനെക്കുറിച്ചും, വിവാഹത്തിന്റെ മറ്റ് വിശേഷങ്ങളെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച സജീവമാണ്.
ആദ്യവിവാഹ ബന്ധം വർഷങ്ങൾക്ക് മുൻപേ ഭഗവന്ത് മൻ വേർപെടുത്തിയിരുന്നു. ഈ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ഈ ഭാര്യയും മക്കളും നിലവിൽ അമേരിക്കയിലാണ് . ഭഗവന്ത് മന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കുട്ടികൾ പങ്കെടുത്തത് ചില പ്രാദേശിക മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രണ്ടാം വിവാഹമെന്നാണ് മൻ പറയുന്നത്. ഭഗവന്ത് മന്നിന്റെ മാതാവും സഹോദരിയും ചേർന്നാണ് വധുവിനെ കണ്ടെത്തിയത്. ഗുർപ്രീത് കൗർ എന്നാണ് വധുവിന്റെ പേര്. വധു ഡോക്ടറാണ്.
ഛണ്ഡീഗഡ് സ്വദേശിനിയാണ് ഗുർപ്രീത് കൗർ. സാധാരണ കുടുംബത്തിൽ ജനിച്ച ഗുർപ്രീതുമായി ഭഗവന്ത് മന്നിന് ദീർഘനാളായി പരിചയമുണ്ടെന്നാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ വീട്ടിലെ നിത്യ സന്ദർശകയാണ് ഗുർപ്രീത് കൗർ. തുടർന്ന് വീട്ടുകാർ ചേർന്ന് ഇരുവരുടെയും വിവാഹം ഉറപ്പിക്കുകയായിരുന്നു.
ആഘോഷങ്ങളില്ലാതെ അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തിയാണ് വിവാഹം എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്നാണ് വിവരം.
Comments