എറണാകുളം: റിലീസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കേ വീണ്ടും കുടുക്കിലായി പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവ. ചിത്രത്തിൽ പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർബോർഡ് ആവശ്യപ്പെട്ടു. ജോസ് കുരുവിനാക്കുന്നേൽ സെൻസർ ബോർഡിന് നൽകിയ പരാതിയിലാണ് നടപടി.
പൃഥ്വിരാജിന്റെ കഥാപാത്രമായ കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന പേര് മാറ്റണമെന്നാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ ദിവസം ജോസ് കുരുവിനാക്കുന്നേലിന്റെയും സിനിമയുടെ അണിറയ പ്രവർത്തകരുടെയും വാദം സെൻസർബോർഡ് കേട്ടിരുന്നു. ഇതിൽ ജോസ് കുരുവിനാക്കുന്നേലിന്റെ വാദം പരിഗണിച്ചുകൊണ്ടായിരുന്നു സെൻസർബോർഡിന്റെ നിർദ്ദേശം.
ജോസ് കുരുവിനാക്കുന്നേലിന്റെ മറ്റൊരു പേരാണ് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്നത്. കഥാപാത്രത്തിന്റെ പേരിനും സിനിമയുടെ കഥയ്‌ക്കും അദ്ദേഹവുമായി ബന്ധമുണ്ട്. അതിനാൽ ഇതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാനായിരുന്നു അഭിഭാഷകരുടെ ആവശ്യം. എന്നാൽ മുഴുവനായി അദ്ദേഹത്തിന്റെ കഥയാണെന്ന് പറയാൻ കഴിയില്ലെന്നും, ജോസ് കുരുവിനാക്കുന്നേലിനെ മോശമായി ചിത്രീകരിക്കുന്ന ഒന്നും തന്നെയില്ലെന്നും സെൻസർബോർഡ് വ്യക്തമാക്കി.
അതേസമയം വെള്ളിയാഴ്ച തിയറ്ററുകൾ വഴി ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. ഇതിനിടെയാണ് കഥാപാത്രത്തിന്റെ പേര് മാറ്റണമെന്ന നിർദ്ദേശം സെൻസർബോർഡ് മുന്നോട്ടുവെച്ചിരിക്കുന്നത്.
Comments