തിരുവനന്തപുരം: എകെജി സെന്ററിലെ മതിലിൽ എറിഞ്ഞത് നാടൻ പടക്കമെന്ന് ഫോറൻസിക് സംഘം. പ്രാഥമിക പരിശോധനയിലാണ് ഉഗ്രസ്‌ഫോടക വസ്തുവല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന് വ്യക്തമായിരിക്കുന്നത്. എകെജി സെന്ററിന് നേർക്ക് ഉഗ്ര ശേഷിയുള്ള ബോംബ് എറിഞ്ഞെന്നാണ് സിപിഎം പ്രചാരണം. ഇത് കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഫോറൻസിക് സംഘം പുറത്തുവിടുന്ന വിവരങ്ങൾ.
സ്‌ഫോടക വസ്തു വീണ സ്ഥലത്ത് നിന്നും ഗൺ പൗഡർ മാത്രമാണ് ഫോറൻസിക് സംഘത്തിന് ലഭിച്ചത്. ഏറ് പടക്കത്തിന് ഉപയോഗിക്കുന്ന അളവിൽ മാത്രമാണ് സ്‌ഫോടക വസ്തു ഉപയോഗിച്ചിരിക്കുന്നത്. ആക്രമണം ആണ് ലക്ഷ്യമിട്ടതെങ്കിൽ സ്‌ഫോടക വസ്തുവിനൊപ്പം ലോഹകഷ്ണങ്ങളോ ചില്ലുകളോ ഉണ്ടാകും. എന്നാൽ സ്ഥലത്തു നിന്നും ഇതൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പടക്കമേറിന്റെ സമയത്ത് സമീപം ആരെങ്കിലും ഉണ്ടെങ്കിലും ആളപായം സംഭവിക്കില്ലെന്നും ഫോറൻസിക് സംഘം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
സംഭവ സമയം എകെജി സെന്ററിലുണ്ടായിരുന്ന പി.കെ ശ്രീമതി ഉഗ്രശബ്ദം കേട്ടെന്നാണ് പറഞ്ഞിരുന്നത്. ഇതിന്റെ പ്രകമ്പനത്തിൽ ഇരിക്കുന്ന കസേരയുൾപ്പെടെ ഇളകിയെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുന്നതാണ് ഫോറൻസിക് സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
Comments