ന്യൂഡൽഹി : പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് മതതീവ്രവാദികൾ അതിക്രൂരമായി കൊലപ്പെടുത്തിയ ഹിന്ദു യുവാവ് കനയ്യ ലാലിന്റെ കുടുംബത്തിനായി കൈകോർത്ത് രാജ്യം. കനയ്യയുടെ കുടുംബത്തെ സഹായിക്കാൻ നടത്തിയ ഫണ്ട്‌റെയ്‌സിംഗ് ക്യാമ്പെയിനിലൂടെ ഒരു 1.7 കോടി രൂപയാണ് ലഭിച്ചത്. ഇത് അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ബിജെപി എംഎൽഎ കപിൽ മിശ്ര അറിയിച്ചു. എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.
”കനയ്യ ലാൽ ജിയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്തു,” എന്ന ട്വീറ്റിനൊപ്പം ഇടപാടിന്റെ വിശദാംശങ്ങളുടെ ഫോട്ടോയും കപിൽ മിശ്ര പങ്കുവച്ചു. കനയ്യ ലാലിന്റെ കുടുംബത്തെ സഹായിക്കാൻ കപിൽ മിശ്രയുടെ നേതൃത്വത്തിലാണ് ക്യാമ്പെയ്ൻ നടത്തിയത്.
ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ചതിന് ജൂൺ 28 നാണ് ഇസ്ലാമിക തീവ്രവാദികൾ കനയ്യ ലാലിനെ കഴുത്തറുത്ത് കൊന്നത്. കനയ്യ മരിച്ചതോടെ അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണത്തിന് ബിജെപി എംഎൽഎയുടെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുകയായിരുന്നു.
ആദ്യ ദിനം തന്നെ ഫണ്ട് റെയ്‌സിംഗിലൂടെ ഒരു കോടി രൂപ ലഭിച്ചിരുന്നു. തുടർന്ന് ടാർഗറ്റ് 1.25 കോടിയാക്കി ഉയർത്തി. കനയ്യ ലാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ ഈശ്വർ ഗൗഡിനെ സഹായിക്കുന്നതിന് വേണ്ടി ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. 25 ലക്ഷം രൂപയാണ് ഈശ്വർ ഗൗഡിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയെന്ന് കപിൽ മിശ്ര അറിയിച്ചു. 1.7 കോടി രൂപയാണ് ധനസമാഹരണത്തിലൂടെ ഇതുവരെ നേടിയത്.
അമരാവതിയിൽ ഇസ്ലാമിസ്റ്റുകളുടെ കത്തിയ്‌ക്ക് ഇരയായ ഉമേഷ് കോൽഹെയുടെ കുടുംബത്തിന് ഈ തുകയിൽ നിന്നും 30 ലക്ഷം രൂപ നൽകുമെന്ന് കപിൽ മിശ്ര അറിയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ സന്ദീപ് എന്ന പോലീസ് ഉദ്യോഗസ്ഥന് അഞ്ച് ലക്ഷവും നൽകും. ബാക്കി വരുന്ന തുക കനയ്യ ലാലിന്റെ ഭാര്യയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments