തൃശൂർ: പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. 14 ദിവസത്തേക്ക് നടനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. തൃശൂർ പോക്‌സോ കോടതിയുടേതാണ് ഉത്തരവ്.
രോഗത്തിന്റെ ഭാഗമായാണ് പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം കാട്ടുന്നതെന്നായിരുന്നു ശ്രീജിത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച ചികിത്സാ തെളിവുകളിൽ രേഖപ്പെടുത്തിയിരുന്നത് ഇന്നത്തെ തിയതിയായിരുന്നു. അതിനാൽ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന വാദം പ്രോസിക്യൂഷൻ ഉയർത്തി.
നേരത്തെ ഒറ്റപ്പാലത്ത് വെച്ച് സമാനമായ സംഭവമുണ്ടായിരുന്നു. അതിനാൽ ഒരേ കുറ്റം തന്നെ പ്രതി ആവർത്തിച്ചുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇപ്പോൾ ജാമ്യം നൽകിയാൽ പ്രതി സമാന കുറ്റകൃത്യത്തിൽ വീണ്ടും ഏർപ്പെട്ടേക്കാമെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും പ്രോസിക്യൂഷന്റെ അഭിപ്രായപ്പെട്ടു. തുടർന്ന് പ്രതിഭാഗം സമർപ്പിച്ച തെളിവുകളടക്കം ജാമ്യാപേക്ഷ കോടതി തള്ളുകയും പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കുകയും ചെയ്തു.
ഇന്ന് രാവിലെയോടെയാണ് ശ്രീജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ നാലിന് വൈകിട്ട് 3.30 നായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിന് സമീപം പതിനൊന്നും അഞ്ചും പ്രായമുള്ള കുട്ടികൾക്ക് നേരെ നടൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ശേഷം അവിടെ നിന്ന് കാറിൽ കടന്നുകളഞ്ഞു.
വീട്ടിലെത്തിയ കുട്ടികൾ മാതാപിതാക്കളെ വിവരം അറിയിക്കുകയും പിന്നീട് പോലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ പ്രതി ശ്രീജിത്താണെന്ന് കുട്ടികൾക്ക് മനസിലായിരുന്നില്ല. കറുത്ത സഫാരി കാറിൽ എത്തിയ ആളാണ് നഗ്നതാ പ്രദർശനം നടത്തിയതെന്നായിരുന്നു കുട്ടികളുടെ മൊഴി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി നടനായ ശ്രീജിത്ത് രവിയാണെന്ന് തിരിച്ചറിഞ്ഞത്.
ചോദ്യം ചെയ്യലിൽ ശ്രീജിത്ത് കുറ്റം സമ്മതിച്ചിരുന്നു. തനിക്ക് ഒരു രോഗമുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തിൽ നഗ്നതാ പ്രദർശനം നടത്തുന്നത് എന്നുമായിരുന്നു ശ്രീജിത്തിന്റെ മൊഴി. മരുന്ന് കഴിക്കാത്തതിനാൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്നും നടൻ പോലീസിനെ അറിയിച്ചിരുന്നു.
Comments