ശ്രീനഗർ: അമർനാഥിലെ മേഘവിസ്ഫോടനത്തിൽ മരണം 13 ആയി. നാല്പത്തിയെട്ട് പേർക്ക് പരിക്കേറ്റതായും രക്ഷാപ്രവർത്തകർ അറിയിക്കുന്നു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനായി തിരച്ചിൽ നടത്തി വരികയാണ്. എന്നാൽ ഗുഹാ ക്ഷേത്രത്തിന് സമീപം മണിക്കൂറുകളായി ശക്തമായ മഴ പെയ്യുകയാണെന്നും അതിനാൽ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്ടർ ഉപയോഗിക്കുന്നതിന് തടസ്സം നേരിടുകയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് തീർത്ഥാടനം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
മരണ സംഖ്യ ഇനിയും ഉയർന്നേയ്‌ക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ വൈകിട്ട് 5.30 നാണ് അമർനാഥ് ഗുഹയിൽ നിന്ന് 9.2 കിലോമീറ്റർ മാത്രം അകലെ ബാൽതാലിലുള്ള ബേസ് ക്യാമ്പിൽ അവിചാരിതമായി മഴയുണ്ടായത്. വളരെ പെട്ടന്ന് തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകാൻ സൈന്യത്തിനായതിനാൽ വൻ ദുരന്തം ഒഴിവായെന്നാണ് സിആർപിഎഫ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
അമർനാഥിലെ ഗുഹാ ക്ഷേത്ര തീർത്ഥാടനം നടക്കുന്നത് 13500 അടി ഉയരത്തിലാണ്. പൊടുന്നനെയുണ്ടായ മേഘവിസ്ഫോടനവും തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലും 15 മിനിറ്റുനേരത്തേയ്‌ക്ക് മാത്രമാണ് നീണ്ടുനിന്നതെന്നും സൈനികർ അറിയിച്ചു. കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ 25 കൂടാരങ്ങളും 3 സമൂഹ അടുക്കളയും ഒളിച്ചുപോയാതായാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Comments