സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസ്താവനയോട് ആർഎസ്എസ് സർസംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറെ ഉപമിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടി നൽകി ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് സദാനന്ദൻ മാസ്റ്റർ. വി.ഡി.സതീശന്റെ പഴയ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് സദാനന്ദൻ മാസ്റ്ററുടെ പ്രതികരണം. ചിത്രങ്ങൾ ചിലരുടെ ആത്മവഞ്ചനയുടെ ആഴം തിരിച്ചറിയാൻ ഉപകരിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. സതീശന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാണ് പഴയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മാസ്റ്റർ.
2013 ൽ തൃശൂർ എലൈറ്റ് ഇന്റർനാഷണലിൽ വെച്ച് നടന്ന ‘സ്വാമി വിവേകാനന്ദനും പ്രബുദ്ധ കേരളവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങിൽ വിഡി സതീശൻ പങ്കെടുത്ത ചിത്രങ്ങളാണ് സദാനന്ദൻ മാസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ സമ്മേളനവും കൂടി ആയിരുന്നു അന്ന്. പരിപാടിയുടെ വിശിഷ്ട അതിഥി എംഎൽഎ ആയിരുന്ന വിഡി സതീഷൻ ആയിരുന്നുവെന്ന് സദാനന്ദൻ മാസ്റ്റർ പറയുന്നു. ആർഎസ്എസ് പ്രചാരകനായ ശ്രീ ജെ.നന്ദകുമാർ, അന്നത്തെ വിചാരകേന്ദ്രം സംഘടനാ കാര്യദർശി ആർഎസ്എസ് പ്രചാരകൻ കാ ഭാ സുരേന്ദ്രൻ, സാഹിത്യ സാംസ്‌കാരിക ആത്മീയ രംഗത്തെ പ്രമുഖരായ സ്വാമി സദ്ഭവാനന്ദജി, ആഷാ മേനോൻ, ഡോ. ലക്ഷ്മീകുമാരി, ഡോ. സുമംഗല, വിചാര കേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ. എം.മോഹൻദാസ് തുടങ്ങിയവരായിരുന്നു വേദി പങ്കിട്ടിരുന്നത്.
ഇന്നത്തെ പ്രതിപക്ഷ നേതാവ് തന്റെ നീണ്ട പ്രസംഗത്തിനിടയിൽ വിചാര കേന്ദ്രം പ്രതിനിധാനം ചെയ്യുന്ന ഭാരതീയ ദർശനങ്ങളെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും സാത്വിക പ്രതിഭയായ പരമേശ്വർജിയെക്കുറിച്ചുമൊക്കെ മനോഹരമായി പ്രതിപാദിച്ചുവെന്ന് സദാനന്ദൻ മാസ്റ്റർ പറയുന്നു. കപട മതേതരത്വത്തെപ്പറ്റി അന്ന് സതീശൻ വിമർശിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. അന്ന് കണ്ട സതീശനല്ല ഇന്നത്തെ വിടി സതീശൻ. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പ്രസംഗത്തെ സതീശൻ താരതമ്യപ്പെടുത്തുന്നത് പൂജനീയ ഗുരുജിയുടെ പരാമർശങ്ങളോടാണ്. ദേശദ്രോഹമാണ് ഗുരുജിയുടെ ചിന്തകളെങ്കിൽ ആ ദർശനങ്ങൾ പ്രത്യയശാസ്ത്രമായി സ്വീകരിച്ച ഭാരതീയ വിചാര കേന്ദ്രത്തിന്റെ ചടങ്ങിൽ സതീശൻ മുഖ്യാതിഥിയായി എന്തിന് പങ്കെടുത്തുവെന്ന് സദാനന്ദൻ മാസ്റ്റർ ചോദിക്കുന്നു. കേസരി വാരികയുടെ ചടങ്ങിൽ ജെ.നന്ദകുമാറിനൊപ്പം പങ്കെടുത്ത ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെ പുലഭ്യം പറഞ്ഞവരുടെ കൂട്ടത്തിൽ സതീശൻ ഉണ്ട്. എന്തിനാണ് സതീശൻ ഇങ്ങനെ വേഷം കെട്ടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
Comments