ന്യൂഡൽഹി:ഇന്ത്യയെ ഊർജ്ജസ്വലവും സമത്വപൂർണവുമായ വിജ്ഞാനസമൂഹമാക്കി മാറ്റുമെന്ന് ഉറപ്പു നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ആവശ്യമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിൽ തുല്യത, ഗുണനിലവാരം എന്നിവ ഉറപ്പാക്കും. ഇന്ത്യൻ മൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രാദയം നടപ്പിലാക്കും. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) വഴി പ്രദേശിക ഭാഷകൾക്കും സംസ്‌കാരങ്ങൾക്കും അറിവുകൾക്കും പ്രധാന്യം നൽകും. മൾട്ടി മോഡൽ വിദ്യാഭ്യാസം, അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്‌സ്, മൾട്ടിപ്പിൾ എൻട്രി-എക്‌സിറ്റ് , നൈപുണ്യ വികസനം തുടങ്ങിയ നൂതന ആശയങ്ങൾ നാഴികകല്ലാകുമെന്നും മന്ത്രി വ്യക്തമാക്കി.
ശിക്ഷ സംഗമം വിദ്യാർത്ഥികളിലും നയനിർമാതാക്കളിലും വിദ്യാഭ്യാസലുമായി ബന്ധപ്പെട്ട എല്ലാവരിലും ആത്മവിശ്വാസവും ഊർജ്ജവും നൽകി. വിജ്ഞാനധിഷ്ഠിത ഭാരതത്തിലേക്കുള്ള ആദ്യ പടിയാണിതെന്നുള്ള ആത്മവിശ്വസം പ്രധാൻ പ്രകടിപ്പിച്ചു. പുതിയ നയം വഴി ഉന്നതവിദ്യാഭ്യാസം വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നമ്മുടെ യുവാക്കളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ അധ്യാപകരെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും ഉറപ്പ് നൽകി. വിദ്യാഭ്യാസ മേഖലയുടെ ഉന്നമത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പിന്തുണയ്‌ക്കും മാർഗനിർദേശത്തിനും പ്രധാൻ നന്ദി അറിയിച്ചു. ഗവേഷണത്തിനുള്ള ഹബ്ബായി ഇന്ത്യയെ മാറ്റണമെന്നുള്ള മോദിയുടെ സ്വപ്നത്തെ കുറിച്ചും സൂചിപ്പിച്ചു.
സംരഭകത്വ സമൂഹത്തെ സൃഷ്ടിക്കുന്നതിലും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും രാജ്യത്തെ സർവകലാശാലകൾക്ക് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമൂഹത്തിന്റെ ക്ഷേമത്തിനു വേണ്ടിയുള്ള ഗവേഷണങ്ങൾ നടക്കുന്നത് സർവകലാശാലകളിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വരാണാസിയിലാണ് ശിക്ഷ സംഗമം സംഘടിപ്പിച്ചത്. മുന്നുറോളം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തത്. രാജ്യത്തെ വിവിധ സർവകലാശാലകളിലെ അംഗങ്ങൾ, വിദ്യാർത്ഥികൾ, ഭരണനേതാക്കൾ തുടങ്ങിയവരാണ് പങ്കെടുത്തത്.
Comments