ന്യൂഡൽഹി: തോളിൽ സ്വിഗ്ഗി ബാഗുമിട്ട് കുതിരപ്പുറത്ത് പോകുകയായിരുന്ന യുവാവിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ തലങ്ങും വിലങ്ങും ഷെയർ ചെയ്യപ്പെട്ടതോടെ ആളിനെ തിരക്കി സ്വിഗ്ഗി നേരിട്ടിറങ്ങി. കണ്ടെത്തി തരുന്നവർക്ക് 5000 രൂപ പാരിതോഷികവും കമ്പനി പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ ആ യുവാവും കുതിരയും സ്വിഗ്ഗിയുടെ വലയിലായി. പക്ഷെ കഥ അവിടെയും അവസാനിച്ചില്ല…
യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിനൊപ്പം ഇതെക്കുറിച്ച് പല കഥകളും പലരും പടച്ചുവിട്ടിരുന്നു. ചിലതൊക്കെ ട്വിറ്ററിലൂടെയും മറ്റും സ്വിഗ്ഗിക്ക് നേരിട്ടും എത്തി. എന്നാൽ ഇത്തരം കഥകളിലൊന്നും വാസ്തവം ഉണ്ടായിരുന്നില്ലെന്നാണ് സ്വിഗ്ഗി പറയുന്നത്. സുഷാന്ത് എന്ന 17 കാരനാണ് ആ യുവാവ്. അയാൾ സ്വിഗ്ഗിയുടെ ഡെലിവറി ബോയ് അല്ല. പിന്നെ സാധനങ്ങൾ വാങ്ങിയാൽ തിരിച്ചുകൊടുക്കാൻ മറന്നുപോകുന്ന ‘മാതൃക’യായ ഒരു ടീനേജർ. പക്ഷെ ഇവിടെ അദ്ദേഹം മറന്നത് സ്വിഗ്ഗിയുടെ ഡെലിവറി ബാഗ് ആയിപ്പോയി എന്ന് കമ്പനി പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒരു ചോദ്യോത്തര മാതൃകയിൽ രസകരമായിട്ടാണ് സ്വിഗ്ഗി ട്വിറ്ററിലൂടെ അവതരിപ്പിച്ചത്.
മുംബൈയിലാണ് സുഷാന്ത്. വിവാഹവേളകളിൽ കുതിരയെ അണിയിച്ച് ഒരുക്കി നൽകുന്നതാണ് ഇയാളുടെ ജോലി. അതിനുളള വസ്തുക്കളും വസ്ത്രങ്ങളുമായിരുന്നു ഇയാളുടെ തോളിലെ സ്വിഗ്ഗി ബാഗിൽ ഉണ്ടായിരുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച കുതിരയുടെ പേരും തെറ്റ്
കുതിരയും യുവാവും വൈറലായതോടെ കുതിരയ്‌ക്ക് പല പേരുകളും സമൂഹമാദ്ധ്യമ ഉപയോക്താക്കൾ നൽകി. ഇതും തെറ്റാണെന്ന് സ്വിഗ്ഗി പറയുന്നു. ശിവ എന്നാണ് കുതിരയുടെ പേര്.
ആവി എന്ന യുവാവും അയാളുടെ സുഹൃത്തുക്കളുമാണ് കാറിലിരുന്ന് വീഡിയോ പകർത്തിയതെന്നും സ്വിഗ്ഗി പറയുന്നു.
Comments