ന്യൂഡൽഹി: 94-ാം വയസ്സിൽ ഒരു സ്വർണ്ണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ഭഗ്വാനി ദേവി. ഫിൻലാൻഡിലെ ടാമ്പേറിൽ നടക്കുന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് ഭഗ്വാനി ദേവിയുടെ ചരിത്ര നേട്ടം. ഒരു സ്വർണ്ണവും രണ്ട് വെങ്കല മെഡലുകളുമാണ് ഭഗ്വാനി ദേവി സ്വന്തമാക്കിയത്.
24.74 സെക്കൻഡുകൾ കൊണ്ട് 100 മീറ്റർ സ്പ്രിന്റിൽ ഒന്നാമതെത്തിയാണ് ഭഗ്വാനി ദേവി സ്വർണ്ണ മെഡൽ നേടിയത്. ഷോട്ട് പുട്ടിൽ ഭഗ്വാനി ദേവി വെങ്കലവും നേടി.
ചെന്നൈയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടിയാണ് ഭഗ്വാനി ദേവി ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിലും ഷോട്ട് പുട്ടിലും ജാവലിൻ ത്രോയിലും ഭഗ്വാനി ദേവി ഡൽഹിയിൽ സ്വർണ്ണം നേടിയിരുന്നു.
ചരിത്ര നേട്ടം സ്വന്തമാക്കിയ ഭഗ്വാനി ദേവിയെ ദേശീയ കായിക മന്ത്രാലയം അഭിനന്ദിച്ചു.
ജൂൺ 29 മുതൽ ജൂലൈ 10 വരെ ഫിൻലാൻഡിലെ ടാമ്പേറിലാണ് ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 2020ൽ കാനഡയിലെ ടൊറോന്റോയിൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പ് കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.
Comments