തിരുവനന്തപുരം: 2006ൽ പറവൂരിൽ ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിന് വി ഡി സതീശനെതിരെ വിമർശനം ഉന്നയിക്കുന്ന സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. എനിക്ക് ഒരുപാട് ആർഎസ്എസ്- ബിജെപി സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതു പോലെ, പരസ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്. ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ടെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻ നായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ, മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ, വി ഡി സതീശൻ ആർ എസ് എസിന്റെ വേദി പങ്കിട്ടതിൽ ഒരു തെറ്റുമില്ലെന്നും ഹരീഷ് പേരടി പറഞ്ഞു.
ബിജെപിയെ ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല. അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഹരീഷ് പേരടി കുറിച്ചു.
Comments