ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകി ആഗോള കയറ്റുമതി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപയിൽ കയറ്റുമതിയും ഇറക്കുമതിയും സാദ്ധ്യമാക്കുന്ന സംവിധാനം ഒരുക്കി ആർബിഐ. വിദേശരാജ്യങ്ങളിലെ കറൻസികൾക്ക് പകരം രൂപയിൽ ഇടപാടുകൾ സാദ്ധ്യമാക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. വിനിമയ മൂല്യത്തിലെ വെല്ലുവിളികൾ ഉൾപ്പെടെ ഒരു പരിധി വരെ ഇതിലൂടെ മറികടക്കാനാകുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
രൂപയിൽ വ്യാപാരം നടത്താനുളള ആഗോള വ്യാപാര സമൂഹത്തിന്റെ വർദ്ധിച്ചുവരുന്ന താൽപര്യത്തെ പി്ന്തുണച്ചുകൊണ്ടാണ് പുതിയ സംവിധാനം അവതരിപ്പിച്ചതെന്ന് ആർബിഐ പറഞ്ഞു. കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇൻവോയിസ്, പേമെന്റ്, സെറ്റിൽമെന്റ് തുടങ്ങി ക്രയവിക്രയത്തിന്റെ വിവിധ ഘട്ടങ്ങൾ രൂപയിൽ തീർപ്പാക്കാൻ അധികക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ആർബിഐ വിശദീകരിച്ചു.
ഈ ക്രമീകരണത്തിനു കീഴിലുള്ള എല്ലാ കയറ്റുമതി ഇറക്കുമതികളും രൂപയിൽ രേഖപ്പെടുത്തുകയും ഇൻവോയ്സ് ചെയ്യുകയും ചെയ്യാം. എന്നാൽ ഈ സംവിധാനം ഏർപ്പെടുത്തുന്നതിനായി ബാങ്കുകൾക്ക് ആർബിഐയുടെ ഫോറിൻ എക്‌സ്‌ചേഞ്ച് ഡിപ്പാർട്ടുമെന്റിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇൻവോയ്സിങ്, എക്‌സ്‌ചേഞ്ച് റേറ്റിംഗ്, സെറ്റിൽമെന്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരു പരിധി വരെ ഇതുവഴി പരിഹരിക്കപ്പെടും. കൂടാതെ രണ്ടു കറൻസികൾ തമ്മിലുള്ള വിനിമയ നിരക്കും അവയുടെ മാർക്കറ്റും ഇതിലൂടെ നിർണയിക്കാവുന്നതാണ്.
ഇത്തരം വ്യാപാര ഇടപാടുകൾ സെറ്റിൽ ചെയ്യുന്നതിന് വ്യാപാര പങ്കാളിത്ത രാജ്യങ്ങളിലെ ബന്ധപ്പെട്ട ബാങ്കുകളിലെ സ്പെഷൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകളും ഇവിടുത്തെ ബാങ്കുകൾക്ക് ആവശ്യമായി വരും. ഈ സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യൻ ഇറക്കുമതി വ്യാപാരികൾ പേമെന്റുകൾ ഇന്ത്യൻ രൂപയിൽ തന്നെ നടത്തണം. പങ്കാളിത്ത രാജ്യങ്ങളിലെ ബന്ധപ്പെട്ട ബാങ്കുകളിലേക്ക് സ്പെഷൽ വോസ്ട്രോ അക്കൗണ്ട് വഴിയാണ് തുക അയയ്‌ക്കേണ്ടത്.
ഇന്ത്യൻ കയറ്റുമതി വ്യാപാരികൾ സ്പെഷൽ വോസ്ട്രോ അക്കൗണ്ടിലെ ബാലൻസ് തുക വഴിയാണ് ഇടപാടുകൾ നടത്തേണ്ടത്. കയറ്റുമതിക്കുളള മുൻകൂർ പണം രൂപയിൽ സ്വീകരിക്കാനും സംവിധാനം സൗകര്യം ഒരുക്കുന്നുണ്ട്.
Comments