തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുമ്പോൾ അതിൽ രാഷ്‌ട്രീയം കാണുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
വിദേശകാര്യ നയത്തിന്റെ കൂടി ഭാഗമായാണ് വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നത്. ജനങ്ങളെയും അവരുടെ താൽപര്യങ്ങളെയും അടുത്തറിയാൻ കൂടിയാണ് ഈ പര്യടനം. ഇവിടെ നിന്ന് മനസിലാക്കിയ കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിക്കും. കേന്ദ്രപദ്ധതികൾ വിലയിരുത്തേണ്ടത് കേന്ദ്രമന്ത്രിമാരുടെ ഉത്തരവാദിത്വവും ചുമതലയുമാണ്. അതിൽ രാഷ്‌ട്രീയം കാണുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. വികസനത്തെക്കുറിച്ച് പറയുമ്പോൾ മറ്റുള്ളവർ അത് രാഷ്‌ട്രീയമായി കാണുന്നുവെന്നും എസ് ജയശങ്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എസ് ജയശങ്കറിന്റെ കേരള സന്ദർശനത്തിൽ വലിയ പരിഹാസമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. തിരക്കുള്ള ലോകകാര്യങ്ങൾ നോക്കുന്ന മന്ത്രി കഴക്കൂട്ടത്ത് വന്നത് എന്തിനാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. എന്നാൽ വിദേശകാര്യ മന്ത്രിയെന്നാൽ വിദേശത്ത് തന്നെ താമസിക്കുന്ന മന്ത്രിയല്ലെന്നും കേരളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്താൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, പിണറായി വിജയന് മറുപടി നൽകിയിരുന്നു. ജനങ്ങൾ ദുരിതത്തിലാഴുമ്പോൾ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിക്ക് ജനക്ഷേമമന്വേഷിക്കാൻ ഒരു കേന്ദ്രമന്ത്രി പോകുന്നതിൽ അസ്വസ്ഥത ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം വിവാദമായ സ്വർണ്ണക്കടത്ത് കേസിനെക്കുറിച്ചും മാദ്ധ്യമങ്ങളെ കാണവേ കേന്ദ്രമന്ത്രി എസ് ജയശങ്കർ പ്രതികരിച്ചു. സ്വർണക്കടത്ത് കേസിൽ നടപടികൾ ഉണ്ടാവേണ്ട സമയത്ത് ഉണ്ടാവും. കേന്ദ്ര ഏജൻസികളിൽ വിശ്വാസമുണ്ടെന്നും അവർ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ശ്രീലങ്കയിൽ ഇപ്പോൾ തുടരുന്ന രാഷ്‌ട്രീയ-സാമ്പത്തിക പ്രതിസന്ധി തീർത്തും സങ്കീർണമായ പ്രശ്‌നമാണെന്നും ദ്വീപ് രാഷ്‌ട്രത്തിലെ രാഷ്‌ട്രീയ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments