പത്തനംതിട്ട : ആങ്ങാമൂഴിയിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരിയെയും ബസ് ഡ്രൈവറെയും കോട്ടയത്ത് നിന്ന് കണ്ടെത്തി. ഇവരെ കോട്ടയത്തെ ലോഡ്ജിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്വകാര്യ ബസ് ഡ്രൈവറായ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനെ(33)യും പെൺകുട്ടിയെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരെയും മൂഴിയാർ സ്റ്റേഷനിലെത്തിച്ചു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. ലൈംഗിക പീഡനം നടന്നിട്ടുണ്ടെങ്കിൽ ഷിബിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൊച്ചുകോയിക്കലിൽ വാടകയ്‌ക്ക് താമസിച്ചുവരികയായിരുന്നു ഷിബിൻ. ഇയാളുടെ ഭാര്യ വിദേശത്തു ജോലി ചെയ്യുകയാണ്.
ഈ വർഷം സ്‌കൂൾ തുറന്നതു മുതലാണ് പത്താം ക്ളാസുകാരിയും ബസ് ഡ്രൈവറും തമ്മിൽ പരിചയപ്പെടുന്നത്. കല്യാണം കഴിഞ്ഞെന്നും രണ്ട് കുട്ടികൾ ഉണ്ടെന്നും ഉള്ള വിവരം മറച്ചു വെച്ചാണ് പെൺകുട്ടിയുമായി അടുത്തത്. തുടർന്ന് യുവാവുമൊത്ത് പെൺകുട്ടി നാടുവിടുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഇയാൾ പെൺകുട്ടിയുമായി നാട് വിട്ടത്.
അമ്മയുടെ ഫോൺ ഉപയോഗിച്ചാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അമ്മ ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. എന്നാൽ അമ്മ അറിയാതെ കുട്ടി വീട്ടിൽനിന്ന് പുറത്തുകടക്കുകയും കാത്തുനിന്ന ഷിബിനൊപ്പം നാടുവിടുകയുമാണ് ചെയ്തത്. പത്തനംതിട്ടയിൽ എത്തിയശേഷം മകൾ വിളിച്ചപ്പോൾ മാത്രമാണ് ‘അമ്മ വിവരം അറിഞ്ഞത്. ബസ് ഡ്രൈവറോടൊപ്പമാണ് പോയതെന്ന് മകൾ പറഞ്ഞു.
തുടർന്ന് മകൾ ഷിബിന് ഒപ്പമുണ്ടെന്ന് മനസിലാക്കിയ അമ്മ, ഷിബിന്റെ ഫോണിലേക്ക് വിളിച്ചു. ‘നിങ്ങളുടെ മകൾ എന്റെ കൈയിൽ സേഫായിരിക്കും’ എന്ന് മാത്രം പറഞ്ഞ് ഷിബിൻ ഫോൺ ഓഫ് ചെയ്തു. പിന്നാലെ പെൺകുട്ടിയുടെ അമ്മ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഷിബിന്റെ ഫോൺ നമ്പരും പോലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. സമാനമായ കേസിൽ ഷിബിൻ മുമ്പും ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് വ്യക്തമാക്കി.
Comments