കൊളംബോ: പ്രക്ഷോഭകാരികളുടെ ക്ഷമ പരീക്ഷിക്കുന്ന പ്രസ്താവനയുമായി ഗോതാബയ രജപക്സെ. തന്റെ കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണെന്ന് ബോദ്ധ്യപ്പെടും വരെ രാജിവയ്ക്കില്ലെന്ന കടുംപിടുത്തമാണ് ഗോതാബയ നടത്തിയത്. അതേസമയം രണ്ടരലക്ഷം വരുന്ന പ്രക്ഷോഭകാരികളും പൊതുജനങ്ങളും കൊട്ടാരം കയ്യേറുന്നതിന് നിമിഷങ്ങൾ ക്കിടയിലാണ് ഗോതാബയ രക്ഷപെട്ടിരിക്കുന്നത്. കടലിലേയ്ക്ക് രണ്ടു നാവിക കപ്പലുകളിൽ ഒന്നിൽ ഗോതാബയ പോയി എന്നും നടുക്കടലിൽ നാവിക സേനയുടെ സംരക്ഷണയിലാണെന്നും ചില സൂചനയുണ്ട്.
അതേ സമയം മുൻ സൈനിക മേധാവി ആയതിനാൽ ശ്രീലങ്കൻ കരസേനയുടെ അത്യന്തം സുരക്ഷിതമായ ഏതോ ഒരു സൈനിക ക്യാമ്പിലാണ് പ്രസിഡന്റെന്നും സൂചനയുണ്ട്. ഏറ്റവും ഒടുവിൽ പ്രചരിക്കുന്നത് വ്യോമസേനാ മേധാവി സുദർശന പതിരാനയുടെ സ്വകാര്യവസതി യിലാണെന്നും ഇന്നലെ ദുബായിലേയ്ക്ക് രക്ഷപെടാൻ കൊളംബോ വിമാനതാവളത്തിലെ ത്തിയെന്നും വാർത്ത പ്രചരിച്ചിക്കുകയാണ്.
നാളെ പ്രസിഡന്റ് പദവിയിൽ നിന്നും രാജി സമർപ്പിക്കുമെന്നാണ് ഗോതാബയ രജപക്സെ അറിയിച്ചിരുന്നത്. ഇതിനിടെ സഹോദരൻ ബേസിൽ രജപക്സെ രാജ്യം വിടാൻ നടത്തിയ ശ്രമം വിമാനതാവളത്തിൽ എമിഗ്രേഷൻ അധികൃതർ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. ഭരണകൂടത്തെ പിരിച്ചുവിട്ട് സ്പീക്കർ ഇടക്കാല പ്രധാനമന്ത്രി എന്ന നിലയിൽ ചുമതലയേൽ ക്കാനിരിക്കേ ഒരു കാരണവശാലും രജപക്സെ കുടുംബത്തിലെ ഒരാളെ പോലും ഇനി ഭരണരംഗത്ത് അനുവദിക്കില്ലെന്ന ശക്തമായ തീരുമാനമാണ് പ്രക്ഷോഭകാരികളുടേത്. റെനിൽ വിക്രമ സിംഗയുടെ വീട് അഗ്നിക്കിരയാക്കിയ ജനങ്ങൾ പക്ഷെ പ്രസിഡന്റിന്റ ഔദ്യോഗിക കൊട്ടാരം കൈക്കലാക്കിയെങ്കിലും മറ്റ് നാശനഷ്ടങ്ങളൊന്നും വരുത്തിയി ല്ലെന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ അത്യാഢംബരമായി ജീവിക്കുന്ന ഭരണാധികാരികളുടെ സൗകര്യം കണ്ട് ദ്വീപ് ജനത അന്ധാളിക്കുകയാണ്. ഭക്ഷണമോ തൊഴിലോ ഇന്ധനമോ ഇല്ലാതെ പൊറുതി മുട്ടിയവരാണ് തെരുവിലിറങ്ങിയത്. ഗോതാബയയുടെ കിടപ്പുമുറിയിലും അടുക്കളയിലും രാജസിംഹാസനത്തിലും ഇരുന്ന് ലോകത്തോട് ഭരണാധികാരിയുടെ ധൂർത്ത് വിളിച്ചുപറഞ്ഞ ജനങ്ങൾ പക്ഷെ അവിടെ കലാപം നടത്തിയില്ല. അതേസമയം അവിടെ നിന്ന് ലഭിച്ച കോടിക്കണക്കിന് രൂപ പോലീസിനെ ഏൽപ്പിച്ച് ജനങ്ങൾ മാതൃകയും സംയമനവും കാണിച്ചിരിക്കുന്നതും ശ്രീലങ്കയിലെ വ്യത്യസ്തമാർന്ന സന്ദേശമായി. ഇന്ന് ഗോതാബയ രാജിവയ്ക്കില്ലെന്ന ധാർഷ്ട്യം കലർന്ന ഉത്തരം പ്രക്ഷോഭം നടത്തുന്നവർ ഏതു തരത്തിലാണ് എടുക്കുക എന്നതുമാത്രമാണ് ആശങ്കയായി നിലനിൽക്കുന്നത്.
Comments