ന്യൂയോർക്ക്: ലോക ട്രാക്ക് ആന്റ് ഫീൽഡ് മത്സരങ്ങൾക്ക് ആദ്യമായി അമേരിക്ക വേദിയാകുന്നു. അമേരിക്കയിലെ ഓറിഗോണിലെ യൂജിനിലുള്ള ഹെയ്‌വാർഡ് സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ഒറിഗോൺ സർവ്വകലാശാലയുടെ ക്യാമ്പിസിനകത്താണ് 1921ൽ പണികഴിപ്പിച്ച ഹെയ്വാർഡ് സ്റ്റേഡിയമുള്ളത്. യൂജിനെ ട്രാക്ക് ടൗണെന്ന വിളിപ്പേരുമുണ്ട്.
ആറ് റോഡ് ഇനങ്ങൾ ഉൾപ്പടെ 49 ഇനങ്ങളിലാണ് താരങ്ങൾ മാറ്റുരയ്‌ക്കുന്നത്. ഈ മാസം 15 മുതൽ 24 വരെയാണ് ട്രാക്ക് ഉണരുന്നത്. ഇന്ത്യയ്‌ക്കായി ജാവലിൻ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്രയാണ് ലോകവേദിയിൽ മെഡൽ പ്രതീക്ഷയിൽ ഇറങ്ങുന്ന താരം.
ഒളിമ്പിക്‌സ് കഴിഞ്ഞാൽ ലോകോത്തര കായിക താരങ്ങളെല്ലാം ഒരുമിച്ച് എത്തുന്ന ട്രാക്ക് ആന്റ് ഫീൽഡ് മത്സരം മിനി ഒളിമ്പിക്‌സായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഇവിടെ നേട്ടം കൊയ്യുന്നവർ തന്നെയാണ് ഒളിമ്പിക്‌സിലും പോരാടുന്നതെന്നതിനാൽ ഏറെ വീറോടെയാണ് പോരാട്ടം നടക്കുക.
ആകെ 12650 പേർക്കാണ് സ്റ്റേഡിയത്തിൽ ഇരിക്കാൻ സാധിക്കുക. എന്നാൽ സുപ്രധാന മത്സരങ്ങളിൽ ഇതിന്റെ ഇരട്ടി കാണികൾ വരെ സ്റ്റേഡിയത്തിൽ എത്തിയാലും ഇരിക്കാനുള്ള സൗകര്യമൊരുക്കുമെന്നും സംഘാടകർ അറിയിച്ചു. 2021ൽ നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് 2022ലേയ്‌ക്ക് മാറ്റേണ്ടിവന്നത്.
Comments