ന്യൂഡൽഹി: പാകിസ്താൻ ചാരനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സുപ്രധാന വിവരങ്ങൾ ചോരാനുള്ള സാഹചര്യം ഉണ്ടാക്കിയെന്ന വെളിപ്പെടുത്തൽ നിരാകരിച്ച് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. നുസ്രത് മിർസ എന്ന മാദ്ധ്യമ പ്രവർത്തകനെ താൻ കണ്ടിട്ടേയില്ലെന്നും, അയാളെ അറിയുകയേ ഇല്ലെന്നും ഹമീദ് അൻസാരി പ്രസ്താവനയിൽ വ്യക്തമാക്കി. മാദ്ധ്യമങ്ങളും ബിജെപിയുമാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്നും ഹമീദ് അൻസാരി വ്യക്തമാക്കി.
വിദേശ പ്രതിനിധികളെ ഉപരാഷ്‌ട്രപതി രാജ്യത്തേക്ക് ക്ഷണിക്കുന്നത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നും ഹമീദ് അൻസാരി വിശദീകരിച്ചു. ഇതോടെ സംഭവത്തിൽ വിശദീകരണം നൽകേണ്ട ബാദ്ധ്യതയിൽ നിന്നും, അക്കാലത്ത് കേന്ദ്ര സർക്കാരിന് നേതൃത്വം നൽകിയ കോൺഗ്രസിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് ബിജെപി ആവർത്തിച്ചു.
ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ ഭീകരവിരുദ്ധ നിലപാട് വിശദീകരിക്കണമെന്ന് കോൺഗ്രസിനോട് ബിജെപി ആവർത്തിച്ച് ആവശ്യപ്പെട്ടു. അൻസാരിയെ രാജ്യം ബഹുമാനിച്ചിരുന്നു. എന്നാൽ, മറുപടിയായി അദ്ദേഹം എന്താണ് നൽകിയത്? ഭീകരവാദത്തിന് കുപ്രസിദ്ധി നേടിയ ഒരു രാജ്യത്ത് നിന്നും ഒരാളെ രാജ്യത്തേക്ക് ക്ഷണിച്ചു കൊണ്ട് വന്ന് ഭീകരവിരുദ്ധ പ്രഭാഷണം നടത്തിച്ച് രാജ്യതാത്പര്യത്തെ പരിഹസിച്ചു. ഇക്കാര്യങ്ങളിൽ കോൺഗ്രസും ഹമീദ് അൻസാരിയും വിശദീകരണം നൽകണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ആവശ്യപ്പെട്ടു.
തന്നെ ഹമീദ് അൻസാരി ഇന്ത്യയിലേക്ക് പല തവണ ക്ഷണിച്ചിരുന്നെന്നും, അനുവദിക്കപ്പെട്ടതിലും കൂടുതൽ നഗരങ്ങളിൽ അദ്ദേഹം സന്ദർശനാനുമതി നൽകിയെന്നും കഴിഞ്ഞ ദിവസം പാകിസ്താൻ മാദ്ധ്യമ പ്രവർത്തകൻ നുസ്രത് മിർസ വെളിപ്പെടുത്തിയത് വൻ വിവാദമായിരുന്നു. നുസ്രത് മിർസയുടെ വെളിപ്പെടുത്തലുകൾ ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ കോൺഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹമീദ് അൻസാരിയുടെ പ്രതികരണം.
Comments