അമർനാഥ്: തിങ്കളാഴ്ച പുനരാരംഭിച്ച അമർനാഥ് യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്ന് വീണ്ടും നിർത്തിയതായി അധികൃതർ വ്യക്തമാക്കി. യാത്രയ്‌ക്കായി ഉപയോഗിക്കുന്ന ഇരു പാതകളും അടച്ചു. പഹൽഗാമിൽ നിന്നും ബാൽത്തലിൽ നിന്നും തീർത്ഥാടകർക്ക് പ്രവേശനമില്ല. കാലാവസ്ഥയിൽ മാറ്റം ഉണ്ടായാൽ യാത്ര പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സിആർപിഎഫിന്റെ കനത്ത സുരക്ഷയിൽ ഭഗവതി നഗറിൽ നിന്നും 4,026 ത്തോളം തീർത്ഥാടകരുമായി തിങ്കളാഴ്ച ഭാഗികമായി യാത്ര പുനരാരംഭിച്ചിരുന്നു.അന്നും പ്രതികൂല കാലാവസ്ഥ കാരണം ബാൽത്തൽ വഴിയിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.
ജൂലൈ 8ന് 16 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്ഫോടനത്തെ തുടർന്ന് യാത്ര നിർത്തിവെച്ചിരുന്നു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 പേർ മരണപ്പെട്ടു. നൂറോളം പേരെ കാണാതായി. പരിക്കേറ്റ 34 പേരെ ഹെലിക്കോപ്റ്റർ മാർഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ത്യൻ വ്യോമസേന ഹെലികോപ്ടറുകളും റഡാറുകളും ഉൾപ്പെടെ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.പ്രകൃതിക്ഷോഭം ഉണ്ടാകുന്നതിന് മുൻപ് 6,300 ത്തോളം വരുന്ന തീർത്ഥാടകർ യാത്ര പുറപ്പെട്ടിരുന്നു. ഇവർ യാത്ര ആരംഭിച്ചതിന് ശേഷമാണ് മേഘവിസ്‌ഫോടനം ഉണ്ടാവുകയും ആളുകൾ അപകടത്തിൽ പെടുകയും ചെയ്തത്.
ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗിലെ പഹൽഗാമിലെ നുൻവാൻ, മധ്യ കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ബൽതാൽ ക്യാമ്പ് എന്നീ ബേസ് ക്യാമ്പുകളിൽ നിന്നാണ് തീർത്ഥാടനം ആരംഭിച്ചത്. ജൂൺ 30 ന് ആരംഭിച്ച യാത്ര രക്ഷാ ബന്ധൻദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 11 ന് അവസാനിക്കും..
Comments