ന്യൂഡൽഹി: രാഷ്‌ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ വിജയം രാജ്യത്തെ ഒരു ലക്ഷം ഗോത്ര ഊരുകളിൽ ആഘോഷിക്കാൻ ഒരുങ്ങി ബിജെപി. ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്‌ട്രപതി പദവിയിലെത്തുന്ന ആദ്യ വ്യക്തിയാകും ദ്രൗപതി മുർമു. എൻഡിഎ സ്ഥാനാർത്ഥിയായ മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇത് ഗോത്ര ജനതയ്‌ക്ക് ആത്മവിശ്വാസം പകരുന്ന നേട്ടമാക്കി മാറ്റാനാണ് ബിജെപി തയ്യാറെടുക്കുന്നത്.
ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്ന ജൂലൈ 21 ന് തന്നെ ഇതിനുളള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ദ്രൗപതി മുർമുവിന്റെ തിരഞ്ഞെടുപ്പ് ആഘോഷമാക്കണമെന്നാണ് ബിജെപി നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 15,000 മണ്ഡലങ്ങളിലും ഇതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കും.
പൊതുജനങ്ങൾക്ക് നല്ല സന്ദേശം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ബിജെപി രാജ്യവ്യാപകമായി ഇത്തരമൊരു പരിപാടി ആസൂത്രണം ചെയ്യുന്നത്. ഗോത്ര ഗ്രാമങ്ങളിൽ ഉൾപ്പെടെ ദ്രൗപതി മുർമുവിന് അഭിനന്ദനം അറിയിച്ച് ഹോർഡിങ്ങുകളും പോസ്റ്ററുകളും ഉയർത്തും.
ഒഡീഷയിലെ മുൻമന്ത്രി കൂടിയായ മുർമു ഝാർഖണ്ഡ് ഗവർണർ ആയിരുന്നു. ഒഡീഷയിലെ പിന്നാക്ക ജില്ലയായ മയൂർഭഞ്ചിലെ ഗോത്രമേഖലയിൽ നിന്നുളള നേതാവാണ് ദ്രൗപതി. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ഗോത്ര വർഗ രാഷ്‌ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്‌ട്രപതിയുമാകും ദ്രൗപതി മുർമു. 2013 മുതൽ 15 വരെ ബിജെപിയുടെ എസ്ടി മോർച്ചയുടെ ദേശീയ നിർവ്വാഹക സമിതിയംഗം ആയിരുന്നു.
എൻഡിഎ സഖ്യകക്ഷികളെക്കൂടാതെ വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ, അകാലിദൾ, ഝാർഖണ്ഡ് മുക്തിമോർച്ച, ശിവസേന തുടങ്ങിയ പാർട്ടികളും മുർമുവിനെ പിന്തുണയ്‌ക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.
Comments