ഇസ്ലാമാബാദ് : പാകിസ്താനിൽ ഭാര്യയെ ചെമ്പിലിട്ട് തിളപ്പിച്ച് കൊന്ന് ഭർത്താവിന്റെ ക്രൂരത. സിന്ധ് പ്രവിശ്യയിലാണ് സംഭവം. ആറ് മക്കളുടെ മുന്നിൽ വെച്ചാണ് യുവാവ് ഈ കൊടുംക്രൂരത ചെയ്തത്. നർഗീസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഗുൽഷാൻ ഇ ഇക്ബാലിലെ സ്വകാര്യ സ്കൂളിന്റെ അടുക്കളയിൽ നിന്ന് തിളപ്പിച്ച് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതിയുടെ ഭർത്താവ് ആഷിഖ് അതേ സ്കൂളിൽ വാച്ചറായി ജോലി ചെയ്തിരുന്നു. എന്നാൽ ഒമ്പത് മാസമായി സ്കൂൾ അടച്ചിട്ടിരിക്കുകയാണ്. സ്കൂളിന് സമീപത്തെ സെർവെന്റ് ക്വാർട്ടേഴ്സിലാണ് കുടുംബം താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
നർഗീസിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ചെമ്പിലിട്ട് തിളപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഒരു കാൽ ശരീരത്തിൽ നിന്നും മുറിച്ച് മാറ്റിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവ് ഭാര്യയെ മറ്റൊരാളുമായി ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും ഇത് സമ്മതിക്കാതെ വന്നപ്പോൾ കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് നിഗമനം.
കൊലപാതകത്തിന് പിന്നാലെ ആഷിഖ് തന്റെ മൂന്ന് കുട്ടികളുമായി കടന്നുകളഞ്ഞതായാണ് വിവരം. മറ്റ് മൂന്ന് കുട്ടികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്വന്തം അമ്മയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കുട്ടികളെന്ന് പോലീസ് പറയുന്നു.
Comments