കൊല്ലം: മങ്കിപോക്‌സ് ബാധിച്ച രോഗിയെ കൈകാര്യം ചെയ്തതിൽ ഗുരുതര വീഴ്ച വരുത്തി കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ്. രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു ആദ്യം നൽകിയ വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുള്ളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു.
രോഗി തന്നെ തനിക്ക് മങ്കിപോക്‌സ് ബാധിച്ചിട്ടുണ്ടെന്ന സംശയം സ്വയം പ്രകടിപ്പിച്ചിരുന്നു. എന്നിട്ടും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കാതെയാണ് സ്വകാര്യ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെ അയച്ചത്. കൂടാതെ സ്വകാര്യ ആശുപത്രി യഥാസമയം വിവരങ്ങൾ ധരിപ്പിച്ചില്ലെന്നും കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസ് അറിയിച്ചു.
രോഗി വീട്ടിൽ കയറിയിട്ടില്ലെന്ന കൊല്ലം ഡിഎംഒയുടെ വാദം ഇതിനിടെ സ്വകാര്യ ആശുപത്രി അധികൃതർ തള്ളി. രോഗി വീട്ടുകാരുമായി സഹകരിച്ചിരുന്നു. ഇക്കാര്യം രോഗി തന്നെയാണ് ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.
ഇതിന് പുറമേ രോഗിയെ ആദ്യം വീട്ടിൽ നിന്നും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറേയും പിന്നീട് തിരുവനന്തപുരത്തേക്ക് എത്തിച്ച ടാക്‌സി ഡ്രൈവറേയും ഇതുവരെയും കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല.
മങ്കിപോക്‌സുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിനുണ്ടായ ഗുരുതര വീഴ്ച വാർത്തയായതോടെ കൊല്ലം കളക്ടർ നടത്തിയ വാർത്താസമ്മേളനം കൊടുക്കരുതെന്നും നിർദേശിച്ചു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് മുതൽ ഒടുവിൽ സ്ഥിരീകരിച്ചതിന് ശേഷം വരെയും സർവത്ര ആശയക്കുഴപ്പങ്ങളും വീഴ്ചയുമാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
Comments