ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. റൂൾ കർവ് അനുസരിച്ച് ജൂലൈ 19 വരെ 136.30 അടിയാണ് പരമാവധി സംഭരിക്കാവുന്ന ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മഴ തുടരുന്നതിനാൽ ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സ്പിൽ വേ തുറക്കുന്നത് മുന്നിൽ കണ്ടു കൊണ്ടുള്ള ഒരുക്കങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. റൂൾ കർവ് തൽസ്ഥിതിയിൽ നിലനിർത്തുന്നതിന് വേണ്ടി കൂടുതൽ വരുന്ന ജലം മുഴുവൻ പെരിയാറിലേക്ക് മുന്നറിയിപ്പില്ലാതെ ഒഴുക്കി വിടുന്ന സ്ഥിതി കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലടക്കം കേസുകൾ വരികയും, കേരളം ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷം കൂടുതൽ അധികാരമുള്ള കമ്മിറ്റിയെ മുല്ലപ്പെരിയാറിൽ നിയോഗിച്ചത്. മുൻ വർഷങ്ങളിൽ ഉണ്ടായ സാഹചര്യം ഈ വർഷങ്ങളിൽ ഉണ്ടാകില്ല എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഡാമിലും ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ നാളെയോട് കൂടി തന്നെ പരമാവധി സംഭരണ ശേഷിയിലേക്ക് വെള്ളത്തിന്റെ അളവ് ഉയരുമെന്നാണ് വിവരം.
Comments