ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ജൂലായ് 28 മുതൽ ഓഗസ്റ്റ് എട്ടുവരെ ഇഗ്ലംണ്ടിലെ ബർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിനുള്ള സംഘത്തെയാണ് പ്രഖ്യാപിച്ചത്.
215 അത്‌ലറ്റുകളും 107 ഒഫീഷ്യലുകളും ഇൾപ്പടെ 322 പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. കോമൺവെൽത്ത് ഗെയിംസിനുള്ള തങ്ങളുടെ ഏറ്റവും കരുത്തുറ്റ സംഘത്തെയാണ് ഇത്തവണ അയക്കുന്നതെന്ന് ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.
ഒളിമ്പിക്‌സ് ജേതാക്കളായ നീരജ് ചോപ്ര,പി.വി സിന്ധു, മിരാബായ് ചാനു, ലവ്ലിന ബോർഗോഹെയ്ൻ, ബജ്റംഗ് പുനിയ, രവികുമാർ ദഹിയ എന്നിവർക്കൊപ്പം മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദർപാൽ സിങ്,ഹിമ ദാസ്, അമിത് പംഗൽ എന്നിവരും സംഘത്തിലുണ്ട്.
നീരജ് ചോപ്രയാണ് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തുക. ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജേഷ് ബണ്ഡാരിയാണ് സംഘത്തിന്റെ ചീഫ് ഡി മിഷൻ.
അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യൻ സംഘം താമസിക്കുക.വനിതാ ക്രിക്കറ്റ് ടീമിന് ബർമിങ്ഹാമിൽ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. 2018 ൽ ഗോൾഡ് കോസ്റ്റിൽ നടന്ന ഗെയിംസിൽ മൂന്നാം സ്ഥാനമായിരുന്നു ഇന്ത്യയ്‌ക്ക്.















