മുൻ ഇന്ത്യൻ നായകൻ കോഹ്‌ലി സെഞ്ച്വറി നേടിയിട്ട് 1000 ദിവസം തികയാൻ ദിവസങ്ങൾ മാത്രം. തന്റെ കരിയറിലെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് ബാറ്റിങ് മെഷീൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോഹ്‌ലി കടന്നു പോകുന്നത്. മികച്ച ബാറ്ററായ കോഹ്‌ലി 4114 ദിവസങ്ങൾക്കുള്ളിൽ 70 അന്താരാഷ്‌ട്ര സെഞ്ച്വറികളാണ് നേടിയത്. എന്നാൽ കോഹ്‌ലി ഒരു ഇന്നിംഗ്സിൽ 100 റൺസ് കടക്കുന്നത് ആരാധർ അവസാനമായി കണ്ടത് മൂന്ന് വർഷം മുമ്പാണ്.
ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കോഹ്ലി ഇന്ത്യയ്‌ക്ക് വേണ്ടി പാഡണിയുബോൾ ആരാധകരും ആശങ്കയിലാണ്. ഇവിടെ ഒരു സെഞ്ച്വറി കരസ്ഥമാക്കിയാൽ 1000 ദിവസത്തേക്ക് അന്താരാഷ്‌ട്ര സെഞ്ച്വറി നേടാത്തതിന്റെ നാണക്കേടിൽ നിന്ന് രക്ഷപ്പെടാൻ കോഹ്ലിയ്‌ക്ക് കഴിയും.
കോഹ്ലി തന്റെ അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയിട്ട് ആകെ 966 ദിവസങ്ങൾ കടന്നുപോയി.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ 2019 നവംബർ 22ന് ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് കോഹ്‌ലി തന്റെ 70ാം അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത്. അതേവർഷം ഓഗസ്റ്റ് 14ന് ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് 33കാരൻ തന്റെ അവസാന ഏകദിന സെഞ്ച്വറി നേടിയത്.
ഇംഗ്ലണ്ട് പര്യടനത്തിൽ കോഹ്ലി മോശം ഫോമിലാണ്. കളിച്ച രണ്ട് ടി20യിൽ 12 റൺസ് മാത്രമാണ് കോഹ്ലിക്ക് സംഭാവന ചെയ്യാൻ കഴിഞ്ഞത്. ഞായറാഴ്ച കോഹ്ലി സെഞ്ച്വറി നേടിയില്ലെങ്കിൽ പിന്നെ ഓഗസ്റ്റ് അവസാനത്തോടെ നടക്കുന്ന ഏഷ്യാ കപ്പിലായിരിക്കും അതിന് അവസരം ലഭിക്കുക. അപ്പോഴേക്കും 1000 ദിനങ്ങൾ പിന്നിട്ടിട്ടുണ്ടാകും. അടുത്ത വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മുൻ നായകന് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
2019 മുതൽ ഒരു സെഞ്ച്വറി നേടിയില്ലെങ്കിലും സമീപ വർഷങ്ങളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്നവരിൽ ഒരാളായി കോഹ്ലി തുടരുന്നു എന്നത് ശ്രദ്ധേയമാണ്. 2020ന് ശേഷം വിവിധ ഫോർമാറ്റുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടിയ അന്താരാഷ്‌ട്ര ബാറ്റർമാരുടെ പട്ടികയിൽ 2237 റൺസുമായി ഏഴാം സ്ഥാനത്താണ്. ടി20യിൽ 663 റൺസും ഏകദിനത്തിൽ 702 റൺസും ടെസ്റ്റിൽ 872 റൺസും നേടിയിട്ടുണ്ട്. യഥാക്രമം 2097, 2039 റൺസുമായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും മാത്രമാണ് ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മറ്റുളള താരങ്ങൾ.
കോഹ്‌ലി തന്റെ കരിയറിൽ ഇതുവരെ മൂന്ന് ഫോർമാറ്റുകളിലായി 23,693 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയെ ആധുനിക റൺ മെഷീൻ എന്ന് വിളിക്കാനുളള കാരണവും അതാണ്. അദ്ദേഹത്തിന് 53.72 എന്ന കരിയർ ശരാശരിയുണ്ട്. ഇത് ലോകത്തിലെ എക്കാലത്തെയും മികച്ച സ്‌കോററായ സച്ചിൻ ടെണ്ടുൽക്കറിനേക്കാൾ മികച്ചതാണ്. കരിയറിൽ 48.52 ശരാശരിയിൽ 34,000ത്തിലധികം റൺസ് ആണ് സച്ചിന് നേടിയത്. കോഹ്‌ലിയുടെ 70 ശതകങ്ങളിൽ 43 എണ്ണം ഏകദിനത്തിലും, 27 ടെസ്റ്റിലുമാണ് നേടിയത്.
Comments