ന്യൂഡൽഹി: അതിർത്തി സംഘർഷങ്ങൾക്കിടയിൽ ഇന്ത്യ-ചൈന ചർച്ച ആരംഭിച്ചു. കിഴക്കൻ ലഡാക്കിൽ നിലനിൽക്കുന്ന അതിർത്തി സംഘർഷം സംബന്ധിച്ചാണ് ഇരു രാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ ചർച്ച നടത്തുന്നത്. നിയന്ത്രണ രേഖയുടെ( എൽഎസി ) ഇന്ത്യൻ ഭാഗത്ത് നടക്കുന്നത് സംഘർഷം സംബന്ധിച്ചുള്ള പതിനാറാം റൗണ്ട് ചർച്ചയാണ്.
മാർച്ച് 11 നാണ് ഇന്ത്യൻ സൈന്യവും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിലുള്ള ചർച്ച അവസാനമായി നടന്നത്. ഇന്ന് നടക്കുന്ന ചർച്ചയിൽ അതിർത്തി മേഖലയിൽ നിന്നും ചൈനീസ് സൈന്യത്തെ പൂർണമായി പിൻവലിപ്പിക്കാൻ ചൈനയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക. ദെപ്‌സാങ് ബൾഗിലെയും ദെംചോക്കിലെയും പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതിന് പുറമെ സംഘർഷ ഇടങ്ങളിൽ സമാധാനം നിലനിർത്തുന്നതിനും ചർച്ചകളിൽ ആവശ്യം ഉന്നയിക്കും.
കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ബാലിയിൽ കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് കൗൺസിലർ വാങ് യിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. കിഴക്കൻ ലഡാക്കിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതിന്റെ ആവശ്യകത ജയശങ്കർ വാങിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു. 2020 മെയ് 5 ന് പാംഗോങ് തടാക പ്രദേശങ്ങളിൽ ചൈനയുടെ കടന്ന് കയറ്റത്തിന് പിന്നാലെ സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പിന്നാലെ ഇരും രാജ്യങ്ങളും പതിനായിരത്തിലധികം സൈനികരെ സംഘർഷ മേഖലയിൽ വിന്യസിക്കുകയായിരുന്നു.
Comments