ന്യൂഡൽഹി: സിംഗപ്പൂർ ഓപ്പൺ വനിതാ കിരീടം നേടിയ ബാഡ്മിന്റൺ താരം പിവി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സിന്ധുവിന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ വനിതാ കിരീട നേട്ടം അഭിനന്ദനാർഹമാണെന്നും അസാധാരണമായ കായികമികവുകൾ വീണ്ടും പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത് രാജ്യത്തിന് രാജ്യത്തിന് അഭിമാന നിമിഷമാണ്. വരാനിരിക്കുന്ന ഓരോ കായിക താരത്തിനും സിന്ധുവിന്റെ നേട്ടം പ്രചോദനമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പങ്കുവെച്ച പോസ്റ്റ് പങ്കുവെച്ചാൺ പ്രധാനമന്ത്രിയുടെ പ്രതികരണം. കോരിത്തരിപ്പിക്കുന്ന മത്സരമായിരുന്നുവെന്നും ഗംഭീര പ്രകടനമാണ് സിന്ധു കീഴ്ചവെച്ചതെന്നും അനുരാഗ് ഠാക്കൂർ ചൂണ്ടിക്കാട്ടി.
ചൈനയുടെ വാംഗ് സീയിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ തകർത്താണ് പിവി സിന്ധു തന്റെ ആദ്യ സിംഗപ്പൂർ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സിംഗപ്പൂർ ഓപ്പൺ നേടുന്ന രണ്ടാമത്തെ വനിതാ താരമാണ് സിന്ധു. ഇതിന് മുമ്പ് 2010ൽ സൈന നെഹ് വാളും 2017ൽ സായ് പ്രണീതും മാത്രമാണ് സിംഗപ്പൂർ ഓപ്പൺ നേടിയിട്ടുള്ളത്.
2019ലെ ലോക ബാഡ്മിന്റൺ കിരീടം നേടിയ ശേഷം സിന്ധുവിന്റെ സുപ്രധാന കിരീട നേട്ടമാണ് സിംഗപ്പൂരിലേത്. മലേഷ്യ, ഇന്തോനേഷ്യ ഓപ്പണുകളിൽ സിന്ധു ക്വാർട്ടറിലും ഒന്നാം റൗണ്ടിലും പുറത്താവുകയായിരുന്നു.
Comments