ന്യൂഡൽഹി: എംഎം മണിയ്‌ക്ക് മറുപടിയുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ഏത് കോത്താഴത്തെ ഗ്രാമ്യഭാഷയാണ് മണി പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചുടുചോറുവാരുന്ന കുട്ടിക്കുരങ്ങനാണ് മണി. മുഖ്യമന്ത്രിയാണ് മണിയെക്കൊണ്ട് രമയ്‌ക്കെതിരെ പറയിച്ചത്. കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെയാണ് മണിയുടെ പ്രസ്താവനകളെന്നും ഉണ്ണിത്താൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ ഒരു മഹതി ഇപ്പോൾ പ്രസംഗിച്ചു മുഖ്യമന്ത്രിയ്‌ക്ക് എതിരെ, എൽഡിഎഫ് സർക്കാരിന് എതിരെ, ഞാൻ പറയാം ആ മഹതി വിധവയായി പോയി, അവരുടെ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’ എന്നായിരുന്നു മണിയുടെ പരാമർശം.
ഇതിന് പിന്നാലെ നിരവധി നേതാക്കൾ മണിയ്‌ക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിപിഐ നോതാവായ ആനി രാജയും രംഗത്തെത്തിയിരുന്നു.മണി ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമാണ്. അത് അങ്ങേയറ്റം അപലപനീയമാണ്. ഒരു പക്ഷേ അതിന് അദ്ദേഹത്തിന്റേതായ ന്യായീകരണമുണ്ടാവും എന്നായിരുന്നു ആനി രാജയുടെ പ്രതികരണം. ഇതിന് പിന്നാലെ ആനി രാജ ഡൽഹിയിൽ അല്ലേ ഒണ്ടാക്കുന്നത്’ എന്ന് മണി അധിക്ഷേപിച്ചിരുന്നു. ദേശീയ നേതാവിനെ അധിക്ഷേപ ച്ചിട്ടും പാർട്ടി മൗനം പാലിക്കുന്നതിൽ നേതാക്കൾക്കിടയിൽ തന്നെ വിമർശനമുയർന്നിരുന്നു.
മണി മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. നിയമസഭയിൽ മണി നടത്തിയ പരാമർശത്തിന് അവിടെ തന്നെ പരിഹാരം കാണണമെന്ന നിലപാടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ചത്.
Comments