ചടമംഗലം: സീതാദേവിയെ രക്ഷിക്കാൻ ജീവൻ വെടിഞ്ഞ ജഡായു ത്യാഗത്തിന്റെയും സ്ത്രീസുരക്ഷയുടെയും പ്രതീകമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചടയമംഗലം ജഡായുപ്പാറ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ രാമായണ പാരായണ മാസാരംഭം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമൻ മര്യാദാ പുരുഷോത്തമൻ ആണെന്നും എല്ലാവരും അത് ജീവിതത്തിൽ പാലിക്കണമെന്നും അ്‌ദ്ദേഹം പറഞ്ഞു. നിലവിളക്ക് കൊളുത്തിയാണ് ചടങ്ങ് ഗവർണർ ഉദ്ഘാടനം ചെയ്തത്.
നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും രാമായണത്തിന്റെ പോസിറ്റീവ് സ്വാധീനം ഇപ്പോഴും മനുഷ്യബന്ധങ്ങളിൽ നിലനിൽക്കുന്നു. ധർമ്മത്തിന്റെയും നീതിയുടെയും ദയാവായ്പിന്റെയും പാതകളിലൂടെയുളള രാമന്റെ യാത്രയാണ് രാമായണം. ഈ യാത്രകളിലൂടെ രാമൻ മര്യാദാപുരുഷോത്തമനായി മാറി. നമ്മുടെ പുരോഗതിക്കായി മുന്നോട്ട് കുതിക്കാനാണ് വ്യക്തിപരമായും കൂട്ടമായും എല്ലാവരും ശ്രമിക്കുന്നത്. എന്നാൽ സമൂഹത്തിൽ എല്ലായിടത്തും മത്സരാത്മകമായ അവസ്ഥയാണ്. ഇവിടെ ധർമ്മവും നീതിയും കൈവിടാതിരിക്കുകയാണ് ഒരാൾക്ക് മര്യാദാപുരുഷോത്തമൻ ആകാനുളള വഴിയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ധാർമിക മൂല്യങ്ങളും നീതിയും ഓരോരുത്തരും ആർജ്ജിക്കേണ്ടതാണ്. നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ധാർമിക മൂല്യങ്ങളെയും നീതിയെയും കുറിച്ചുളള നിർവ്വചിക്കുന്ന പാഠ്യപദ്ധതികൾ ഇല്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
രാമായണ മാസാചരണത്തിന് വേണ്ടി പി പരമേശ്വർജി ഉൾപ്പെടെയുളളവർ വലിയ പ്രചാരമാണ് നടത്തിയത്. എല്ലാ വീടുകളിലും രാമായണം വീടുകളിൽ സന്ധ്യാനേരത്ത് രാമായണം വായിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും ഗവർണർ പറഞ്ഞു.
Comments