മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ. സ്വെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ഹർദ്ദിക് പാണ്ഡ്യയുടെയും തകർപ്പൻ ഇന്നിംഗ്സുകളാണ്, തുടക്കത്തിൽ പതറിയ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പന്ത് 113 പന്തിൽ 125 റൺസ് നേടി. 55 പന്തിൽ പാണ്ഡ്യ 71 റൺസ് നേടി പുറത്തായി. ഇരുവരും തമ്മിലുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചത്.
5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 260 റൺസ് വിജയലക്ഷ്യം 42.1 ഓവറിൽ ഇന്ത്യ മറികടന്നു. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തുടക്കത്തിൽ പതറിയ ഇംഗ്ലണ്ട് മദ്ധ്യനിരയുടെയും വാലറ്റത്തിന്റെയും കരുത്തിൽ പൊരുതാവുന്ന ടോട്ടൽ പടുത്തുയർത്തി. 45.5 ഓവറിൽ അവർ 259 റൺസിന് പുറത്തായി.
80 പന്തിൽ 60 റൺസെടുത്ത ക്യാപ്ടൻ ജോസ് ബട്ലറാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. 34 റൺസെടുത്ത മൊയീൻ അലിയും 27 റൺസെടുത്ത ലിവിംഗ്സ്റ്റണും ബട്ലർക്ക് മികച്ച പിന്തുണ നൽകി. ക്രെയ്ഗ് ഓവർട്ടൺ 32 റൺസെടുത്തു. ഓപ്പണർ ജാസൺ റോയ് 31 പന്തിൽ അതിവേഗം 41 റൺസെടുത്ത് പുറത്തായി.
7 ഓവറിൽ 24 റൺസിന് 4 വിക്കറ്റ് വീഴ്‌ത്തിയ ഹർദ്ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്. ചാഹൽ 3 വിക്കറ്റും മുഹമ്മദ് സിറാജ് 2 വിക്കറ്റും നേടിയപ്പോൾ ജഡേജക്ക് ഒരു വിക്കറ്റ് ലഭിച്ചു, ബൂമ്ര ഇന്ന് കളിച്ചില്ല.
ഇന്ത്യക്ക് വേണ്ടി ക്യാപ്ടൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും 17 റൺസ് വീതമെടുത്ത് പുറത്തായി. ശിഖർ ധവാന് 1 റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്. 7 ഓവറിൽ 35 റൺസിന് 3 വിക്കറ്റ് വീഴ്‌ത്തിയ റീസ് ടോപ്ലിയാണ് ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കനത്ത വെല്ലുവിളി ഉയർത്തിയത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും വിജയിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ, ട്വന്റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
Comments