തിരുവനന്തപുരം : തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു(അഭിഭാഷകൻ) ലഹരിക്കടത്ത് കേസ് പ്രതിയെ രക്ഷിച്ച കേസിലെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 28 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ വിചാരണയ്‌ക്കായി മന്ത്രി ഒരു തവണ പോലും കോടതിയിൽ ഹാജരായിട്ടില്ല എന്ന വാർത്തകളാണ് പുറത്ത് വന്നത്. എന്നാൽ ഇന്റർപോൾ ഇടപെട്ടതാണ് കേസിൽ വഴിത്തിരിവായത് എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിസ്ഥാപിച്ച് ആന്റണി രാജു ലഹരിക്കടത്ത് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നിർണായകമായത് ഇന്റർപോളിന്റെ കത്താണെന്നാണ് വിവരം. രക്ഷപെട്ട പ്രതി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രു സാൽവദോർ സാർവലി തിരിച്ച് സ്വന്തം നാട്ടിലെത്തി മറ്റൊരു കൊലക്കേസിൽ പെട്ടതോടെയാണ് ഇവിടെ നടത്തിയ തട്ടിപ്പിന്റെ കഥ പുറത്തായത്. ഓസ്‌ട്രേലിയൻ പോലീസ് ഇന്റർപോൾ മുഖേന അയച്ച കത്ത് 1996 ജനുവരിയിലാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് കിട്ടുന്നത്. കേസിലെ സുപ്രധാന തെളിവായ ഈ രേഖ 26 വർഷത്തിനിടെ ഇതാദ്യമായാണ് കോടതിക്ക് പുറത്തേക്ക് ലഭിക്കുന്നത്.
അഡ്വക്കേറ്റ് ആന്റണി രാജുവിന്റെ കാര്യക്ഷമത കൊണ്ട് കേസിൽ നിന്നൂരിയ ആൻഡ്രു തൊട്ടടുത്തു തന്നെ നാടുവിട്ടിരുന്നു. ലഹരിയുമായി പിടിയിലായി ഒറ്റ വർഷത്തിനുള്ളിൽ വിചാരണയും അപ്പീൽ വാദവും പൂർത്തിയാക്കി 1991 മാർച്ച് ആദ്യം ഓസ്‌ട്രേലിയയിലെത്തി. പിന്നാലെ 1995 അവസാനം അവിടെയൊരു കൊലക്കേസിൽ അറസ്റ്റിലായി. മെൽബൺ റിമാൻഡ് സെന്ററിൽ ആൻഡ്രൂവിന്റെ കൂട്ടുപ്രതിയായിരുന്ന വെസ്ലി ജോൺ പോൾ ആണ് നിർണായകമായ ആ വെളിപ്പെടുത്തൽ നടത്തുന്നത്.
”വിമാനം വഴി ലഹരി കടത്തിയ കേസിൽ ആൻഡ്രു അറസ്റ്റിലായ വിവരം അറിഞ്ഞ ഇയാളുടെ ബന്ധുക്കൾ നേരെ ഇന്ത്യയിലേക്ക് തിരിച്ചു. ഇവിടെ കൈക്കൂലി നൽകി കോടതി ജീവനക്കാരനെ വശത്താക്കി. പ്രതി ഉപയോഗിച്ച വാക്ക്, ക്ലാർക്ക് ഓഫ് കോർട്‌സ്, എന്നാണെന്ന് കത്തിൽ എടുത്ത് പറയുന്നു. തുടർന്ന് ഈ ജീവനക്കാരനെ ഉപയോഗിച്ച്, ആൻഡ്രുവിന്റെ കോടതിയിലിരുന്ന അണ്ടർവെയർ മാറ്റി മറ്റൊരെണ്ണം ആ സ്ഥാനത്ത് വെച്ചു. പിന്നീട് നടന്ന കോടതി വാദത്തിനിടെ (ഹൈക്കോടതിയിലെ അപ്പീൽ വാദം) തൊണ്ടിയായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ പാകത്തിലുളളതല്ല എന്ന വാദം ഉയർത്തി. ഇത് കോടതി പരിശോധിച്ചതോടെ ആൻഡ്രു കുറ്റവിമുക്തനാകുന്നു.”
ഓസ്‌ട്രേലിയൻ പോലീസ് ഹോമിസൈഡ് സ്‌ക്വാഡിലെ ഡിറ്റക്ടീവ് സീനിയർ കോൺസ്റ്റബിൾമാരായ ഗ്രീൻ, വൂൾഫ് എന്നിവർ 1996 ജനുവരി 25നാണ് ഈ മൊഴി രേഖപ്പെടുത്തിയതെന്നും ഇന്റർപോൾ കത്തിൽ വിശദീകരിക്കുന്നുണ്ട്. ഇന്റർപോൾ ക്യാൻബെറ ഓഫീസിൽ നിന്ന് ഡൽഹി വഴിയാണ് കത്ത് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ആന്റണി രാജുവിന്റെ പേര് കത്തിൽ പറയുന്നില്ല. എന്നാൽ ക്ലാർക്കിനെ സംബന്ധിച്ച പരാമർശവും, തൊണ്ടി രജിസ്റ്ററിലെ ആന്റണി രാജുവിന്റെ ഒപ്പും ചേർത്തുവച്ചപ്പോൾ രാജുവിനെയും ക്ലാർക്ക് ജോസിനെയും പ്രതിചേർക്കാൻ 2006ൽ അസി. കമ്മിഷണർ വക്കം പ്രഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.
അതേസമയം 1996 ജനുവരിയിൽ ഇത്ര വ്യക്തതയോടെ ഇന്റർപോളിന്റെ കത്ത് കിട്ടിയിട്ടും കണ്ണുകെട്ടിയ മട്ടിലായിരുന്നു അന്നത്തെ പോലീസ് അന്വേഷണം. പ്രതികളെ കണ്ടെത്താൻ കഴിയുന്നില്ലെന്നും കാലമേറെ ചെന്നതിനാൽ കൂടുതൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പരിദേവനം പറഞ്ഞാണ് 2002ൽ എം.എം. തമ്പി എന്നൊരു ഉദ്യോഗസ്ഥൻ കോടതിക്ക് റിപ്പോർട്ട് കൊടുത്ത് കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചത്. 1996ൽ ആദ്യവട്ടം എംഎൽഎയായ ആന്റണി രാജുവിന്റെ ടേം അവസാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ശ്രമം. ലഹരിക്കേസ് പിടിക്കുന്നത് മുതൽ അന്വേഷണവും തെളിവെടുപ്പുമെല്ലാം നടക്കുന്നത് രാജുവിന്റെ സ്വന്തം തട്ടകമായ അന്നത്തെ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയിലായിരുന്നു എന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.
Comments