പാറ്റ്‌ന: ജെർമ്മൻ ഷെപ്പേർഡ് പെൺ നായയെ കസ്റ്റഡിയിലെടുത്ത് മുഫാസിൽ പോലീസ്. ബിഹാർ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ ആക്ട് ലംഘിച്ചതിന് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത കൂട്ടത്തിലാണ് അവരുടെ ഒപ്പമുണ്ടായിരുന്ന നായയെയും പിടികൂടിയത്.
ജൂലൈ ആറിന് ബിഹാറിലെ ബുക്‌സറിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് വരികയായിരുന്ന ഒരു എസ്യുവി തടഞ്ഞ് പോലീസ് പരിശോധിച്ചപ്പോൾ കാറിൽ നിന്ന് ആറ് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യം കണ്ടെത്തി. ഒപ്പം മദ്യലഹരിയിലായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സതീഷ് കുമാർ, ഭുവനേശ്വർ യാദവ് എന്നിവരാണ് അറസ്റ്റിലായത്.
കേസ് ചുമത്തി ഇരുവരെയും പ്രത്യേക കോടതിയിൽ ഹാജരാക്കി. കോടതി ഉത്തരവ് പ്രകാരം പ്രതികളെ ബുക്‌സർ സെന്റർ ജെയ്‌ലിലേക്ക് മാറ്റി. പ്രതികളെ പിടികൂടിയതിനൊപ്പം എസ്‌യുവി കാറും അവരോടൊപ്പമുണ്ടായിരുന്ന ജെർമ്മൻ ഷെപ്പേർഡ് നായയെയും പോലീസ് പിടികൂടിയിരുന്നു. എക്സൈസ് നിയമപ്രകാരം മദ്യം കണ്ടെത്തിയ വാഹനവും അതിൽ നിന്ന് ലഭിച്ച മറ്റ് വസ്തുക്കളും പോലീസ് കണ്ടുകെട്ടും. ഇതിന്റെ ഭാഗമായാണ് കാറിലുണ്ടായിരുന്ന നായയെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിൽ നായ ഇപ്പോൾ മുഫാസിൽ പോലീസ് സ്റ്റേഷനിലാണ് കഴിയുന്നത്. ഇത്തരം നായ്‌ക്കളെ പോറ്റുന്നത് ചെലവേറിയതാണെന്ന് മുഫാസിൽ പോലീസ് പ്രതികരിച്ചു. നായയ്‌ക്ക് വേണ്ടി പ്രത്യേകം കോൺഫ്‌ളെക്‌സും മറ്റ് തീറ്റകളും സ്റ്റേഷനിലേക്ക് എത്തിക്കുകയാണ്. കൂടാതെ, ഇംഗ്ലീഷ് ഭാഷയിൽ നിർദ്ദേശങ്ങൾ നൽകിയാൽ മാത്രമേ നായയ്‌ക്ക് മനസിലാകൂ എന്നതിനാൽ അതിനായി മറ്റ് യുവാക്കളുടെ സഹായവും തേടുന്നു. എക്‌സൈസ് കേസ് ചുമത്തിയതോടെ നായയെ പരിപാലിക്കാൻ പോലീസ് പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.
Comments